പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ അടിസ്ഥാനസൗകര്യവികസനം പ്രഖ്യാപനത്തിലൊതുങ്ങി. മൂന്നുമാസമായിട്ടും ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ പൂർത്തിയായിട്ടില്ല. ജാതിവിവേചനം നേരിടുന്നതായി പരാതി പറഞ്ഞവരെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്. ജാതി വിവേചനം നേരിടുന്നതായി പരാതി പറഞ്ഞ ചക്കിലിയ വിഭാഗക്കാരുടെ പ്രശ്നങ്ങൾക്ക് ഇപ്പോഴും പരിഹാരമില്ല. ചില സന്നദ്ധ സംഘടനകളുടെ സഹായമൊഴിച്ചാൽ സംസ്ഥാന ജില്ലാ നേതാക്കളുടെ വരവും പ്രഖ്യാപനങ്ങളും ജലരേഖയായി.
കഴിഞ്ഞ ജൂൺ ഇരുപതിന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലാഭരണകൂടം കോളനിയിൽ അദാലത്ത് നടത്തിയപ്പോൾ വീട് , കുടിവെളളം , റേഷൻ കാർഡ് , ശുചിമുറി , തെരുവ് വിളക്ക് , ശ്മശാനം തുടങ്ങി വിവിധങ്ങളായ 248 പരാതികൾ രേഖാമൂലം നൽകി. പക്ഷേ തുടർനടപടി ഒന്നുമുണ്ടായില്ല. വീടും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതപ്പെട്ട ഗുണഭോക്താക്കളുടെ പട്ടിക ക്രമീകരിക്കുന്ന ജോലി പോലും പൂർത്തിയായിട്ടില്ല.
ജാതിവിവേചനമെന്ന് പരാതിപ്പെട്ടവർക്ക് ആനുകൂല്യം ലഭിക്കാതിരിക്കാൻ ശ്രമിക്കുന്നതായും പരാതിയുണ്ട്. അടിസ്ഥാനസൗകര്യവികസനം തന്നെയാണ് കോളനിയിലെ പ്രധാനപ്രശ്നം. ഇത് പരിഹരിക്കാനുളള നിർദേശങ്ങൾ ഏറെയുണ്ടായിട്ടും ഉദ്യോഗസ്ഥ നടപടികൾ വൈകുന്നത് വീണ്ടും പരാതികൾക്കിടയാക്കുമെന്നുറപ്പ്.