പാലക്കാട്ടെ റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ തീയതി മാറ്റണമെന്നാവശ്യം ഉയരുന്നു. ജില്ലാ മൽസരം കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന മീറ്റിന് തയ്യാറാകണമെന്നതാണ് പ്രതിസന്ധി. നാലുദിവസത്തെ വിശ്രമമെങ്കിലും അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
15 , 16 , 17 തീയതികളിലായി മണ്ണാർക്കാട് കല്ലടി കോളജ് മൈതാനത്താണ് ജില്ലാ കായികമേള ക്രമീകരിച്ചിരിക്കുന്നത്. പതിനെട്ടിന് ഒരു ദിവസത്തെ വിശ്രമത്തിനുശേഷം പത്തൊൻപതിന് മൽസരാർഥികൾ കോട്ടയത്തേക്ക് വണ്ടി കയറണം. സംസ്ഥാന സ്കൂൾ മീറ്റ് പാലായിലാണ് നടക്കുന്നത്. ഇൗ സാഹചര്യത്തിൽ സംസ്ഥാന മീറ്റിന് മുന്നോടിയായി നാലുദിവസത്തെ പരിശീലനവും വിശ്രമവും ലഭിക്കുന്ന വിധത്തിൽ ജില്ലാ കായികമേള നടത്തണമെന്നാണ് കായികവിദ്യാർഥികളുടെ ആവശ്യം. നിശ്ചിത ഇടവേളയില്ലാതെ നടത്തുന്ന ട്രാക്കിലെ പരീക്ഷണം കായികതാരങ്ങളെ ക്ഷീണിതരാക്കും.
നിലവിൽ സംസ്ഥാന ചാംപ്യന്മാരാണ് പാലക്കാട് ജില്ല. കഴിഞ്ഞതവണ 28 സ്വർണവും 25 വെളളിയും ഉൾപ്പെടെ 255 പോയിന്റ് നേടിയിരുന്നു. കല്ലടിയും മുണ്ടൂരും മാത്തൂരും ഉൾപ്പെടെയുളള സ്കൂളുകളിലാണ് ജില്ലയുടെ പ്രതീക്ഷ. അതേസമയം സ്കൂൾ ശാസ്ത്രമൽസരം വൈകുന്നതാണ് കായികമേള നീണ്ടുപോകാൻ കാരണമെന്നാണ് ജില്ലാ വിദ്യാഭ്യാസ ഒാഫീസറുടെ വിശദീകരണം.