കാസർകോട് ജില്ലയിൽ പൂപ്പൽ ബാധയെത്തുടർന്ന് വ്യാപകമായി നെൽക്കൃഷി നശിക്കുന്നു. കതിരണിഞ്ഞ ഏക്കറുകണക്കിന് പാടങ്ങള്‍ കരിഞ്ഞുണങ്ങി.
കാസർകോടിന്റെ നെല്ലറയായ ബളാലിലാണ് രോഗം പടർന്നുപിടിക്കുന്നത്. ഏക്കറുകണക്കിന് പ്രദേശത്തെ നെൽകൃഷി പൂപ്പൽ ബാധയെത്തുടർന്ന് നശിച്ചു. രോഗം ബാധിച്ചാൽ കതിരുകളും ഓലയും കരിഞ്ഞുണങ്ങും. പിന്നെ തണ്ടുകൾ ചീഞ്ഞ് വിള പൂർണമായും നശിക്കും. ബ്ളാസ്റ്റ് എന്ന പൂപ്പലാണ് ഇതിന് കാണമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. കനത്ത മഴയായതിനാൽ കർഷകർക്ക് രോഗബാധ നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
നിലം പാട്ടത്തിനെടുത്താണ് മിക്കവരും കൃഷിയിറക്കിയത്. വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള കൃഷിനാശം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് വരുത്തിവയ്ക്കുന്നത്.
ഒന്നാം വിളയായി കഴിഞ്ഞ മെയ് മാസത്തിലാണ് ഈ വയലുകളിൽ കൃഷിയിറക്കിയത്. ജയ, ജീരകശാല, ജ്യോതി എന്നി നെൽവിത്തുകൾ കൃഷി ചെയ്തു. ഇവയിൽ ജ്യോതി നെല്ലിെനയാണ് രോഗം രൂക്ഷമായി ബാധിച്ചത്.