കേരളം ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലലിയുമ്പോൾ ഫുട്ബോൾ തന്നെ ജീവിതമാക്കിയ ഒരു കോഴിക്കോട്ടുകാരനെ പരിചയപ്പെടാം. മണ്ണിൽക്കടവ് സ്വദേശി ഗഫൂർ. ജന്മനാ രണ്ടുകാലുകളും തളർന്നിട്ടും കാലുകൊണ്ട് ഫുട്ബോൾ തട്ടുന്നവരുടെ ഇടയിൽ കൈ കൊണ്ട് ഗോൾ നേടി വ്യത്യസ്തനാകുകയാണ് ഗഫൂർ.
ഇതാണ് ഗഫൂർ. മണ്ണിൽക്കടവിന്റെ സ്വന്തം മറഡോണ. ഗഫൂറിക്കയില്ലാതെ കാൽപന്തുതട്ടാൻ ആരും ഈ മൈതാനത്തേക്ക് എത്താറില്ല. ബൂട്ടണിയുകയാണ് ഗഫൂർ, കാലിലല്ല, മനസിലാണെന്ന് മാത്രം.
ഒരു നാട് ഒന്നാകെ കാൽപന്തുകളിയുടെ അടിസ്ഥാന നിയമം മാറ്റിയെഴുതിയത് ഈ ഫുട്ബോൾ പ്രേമിക്കുവേണ്ടിയാണ്. കളത്തിലിറങ്ങിയാൽ പന്തിന്റെ നിയന്ത്രണം ഗഫൂറിന്റെ കൈകളിലാണ്. ആരവവും ആഘോഷവുമായി ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒപ്പം കൂടും. ഇടവേളകളിൽ കുട്ടികൾക്ക് പരിശീലനവും നൽകുന്നുണ്ട്.