മലയാള മനോരമയുടെ ഹൃദയപൂർവം പദ്ധതിയുടെ പരിശോധന ക്യാംപിന് കോഴിക്കോട്ട് തുടക്കമായി. ഇന്നും നാളെയുമായി നടക്കുന്ന ക്യാംപിൽ നാനൂറിലേറെ ഹൃദ്രോഗികളെ പരിശോധിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ശസ്ത്രക്രിയ അടക്കമുള്ള തുടർചികിൽസകൾ സൗജന്യമായിരിക്കും. പതിനാറ് ദിവസം മാത്രം പ്രായമുള്ള മലപ്പുറം മമ്പാട്ട് സ്വദേശി ബേബി മുബ്സിന മുതൽ അൻപത് വയസ് വരെയുള്ളവർ പരിശോധനയ്ക്കായെത്തി. പതിനാലു ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് രോഗനിർണയത്തിനുള്ള അവസരമുള്ളത്. മദ്രാസ് മെഡിക്കൽ മിഷൻ കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോക്ടർ അജിത്ത് മുല്ലശേരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിച്ചിട്ടുള്ളത്. നേരത്തെ ഹൃദയതാളം പദ്ധതിയില്‍ ശസ്ത്രക്രിയക്ക് വിധേയരായവരുടെ തുടർപരിശോധനയും ക്യാംപിൽ നടക്കുന്നുണ്ട്.
Advertisement