പാലക്കാട് മണ്ണാർക്കാട് കേന്ദ്രീകരിച്ച് ആരോഗ്യമേഖലയിൽ നിക്ഷേപം നടത്താനായി എത്തിയ അമേരിക്കൻ ഡോക്ടറെ ഉത്തരേന്ത്യൻ സംഘം കൊളളയടിച്ചു. ബിസിനസ് പങ്കാളിയാകാമെന്ന കരാർ ഉണ്ടാക്കി മുപ്പത്തിയെട്ടു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണവുമായി നാടുവിട്ട സംഘത്തെക്കുറിച്ച് പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം ഇഴയുകയാണ്.
അമേരിക്കൻ പൗരത്വമുളള പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ഡോ.അമൃത് ഗുപ്തനാണ് കബളിപ്പിക്കപ്പെട്ടത്. മണ്ണാർക്കാട് വട്ടമ്പലത്തുളള സ്വകാര്യ ആശുപത്രിയിൽ അത്യാധുനീക ഹൃദ്രോഗചികിൽസാ വിഭാഗം തുടങ്ങാനുളള പദ്ധതിക്കുവേണ്ടി നിക്ഷേപകരായെത്തിയ ഗുജറാത്ത് , രാജസ്ഥാൻ സംഘമാണ് 38 ലക്ഷം രൂപ തട്ടിെയടുത്തു. ആശുപത്രി വികസനത്തിന് 72 കോടി രൂപ നൽകാമെന്നായിരുന്നു ഗുജറാത്തുകാരനായ വികാസ് പട്ടേലും ജയ്പൂർ സ്വദേശിയായ സുഖ്‌വീന്ദർസിങും ഡോക്ടറെ വിശ്വസിപ്പിച്ചത്. ഇതിന്റെ രേഖകൾ തയ്യാറാക്കുന്നതിനാണ് 38 ലക്ഷം രൂപ കൈക്കലാക്കിയത്. മണ്ണാർക്കാട്ടെ സ്വകാര്യ ഹോട്ടൽ മുറിയിൽ നാലുദിവസം താമസിച്ച സംഘം വസ്ത്രങ്ങളും ബാഗും ഉപേക്ഷിച്ച് രണ്ട് ദിവസം മുൻപ് സ്ഥലം വിട്ടു. ഇവരുടെ നാല് മൊബൈൽ ഫോണുകൾ സ്വിച്ച്്് ഒാഫ് ആണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുളള തെളിവുകൾ സഹിതം സംഘത്തെ പിടികൂടാമെങ്കിലും മണ്ണാർക്കാട് പൊലീസിന്റെ അന്വേഷണം ഇഴയുകയാണ്.
ബിജെപിയുടെ കേന്ദ്രനേതാക്കളുമായി അടുപ്പമുണ്ടെന്നും തട്ടിപ്പുസംഘം ഡോക്ടറെ വിശ്വസിപ്പിച്ചു. സംഭവത്തിന് പിന്നിൽ വൻറാക്കറ്റ് പ്രവർത്തിക്കുന്നതായാണ് വിവരം.