മൂന്ന് കോടിയോളം രൂപ അനുവദിച്ചിട്ടും അഞ്ചുവർഷമായി പൂർത്തിയാകാതെ കിടക്കുകയാണ് വയനാട് മാനന്തവാടിയിലെ ഒണ്ടയങ്ങാടി-മൊട്ട റോഡ്. കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥ കാരണമാണ് പണി പാതിവഴിയിൽ നിലച്ചത്.
2012 ലാണ് റോഡിന്റെ പണി തുടങ്ങിയത്. എന്നാൽ ഇത്രയും കാലമായിട്ടും പണി പൂർണമായില്ല. പൂർത്തിയായാൽ അഞ്ഞൂറോളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുമായിരുന്നു. മൂന്നു കോളനികളും, അംഗൻവാടിയും ഈ വഴിയിൽ ഉണ്ട്. തൃശ്ശിലേരിയിലേക്കും എളുപ്പം എത്താൻ കഴിയുമായിരുന്നു.
ആദ്യ ഘട്ടത്തിൽ സോളിങ് മാത്രമാണ് പൂർത്തീകരിച്ചത്. മൂന്നു കലുങ്ക് പണിയണമെന്നിരിക്കേ ഒന്ന് മാത്രമാണ് നിർമ്മിച്ചത്. ഇതാകട്ടെ പൊട്ടിപ്പൊളിയുകയും ചെയ്തു. കല്ലുകൾ റോഡിൽകിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾക്ക് അപകടം വരുത്തുകയും ചെയ്യുന്നു. കരാറുകാരൻ അനാസ്ഥകാട്ടിയിട്ടും അധികൃതർ ഇടപെട്ടിട്ടല്ല എന്നാണ് ആരോപണം. ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.