പാലക്കാട് കണ്ണാടിയിൽ അഞ്ചു മക്കളുമായി പുറമ്പോക്കിൽ താമസിച്ച കുടുംബത്തിന് താൽക്കാലിക താമസകേന്ദ്രമൊരുക്കാൻ തീരുമാനം. മക്കളെ അഗതിമന്ദിരത്തിലാക്കാനുളള മാതാപിതാക്കളുടെ തീരുമാനം ശിശുക്ഷേമസമിതി ഇടപെട്ട് വിലക്കി.
പത്തുവയസിൽ താഴെ പ്രായമുളള മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും. പുറമ്പോക്കിലെ ഓലമേഞ്ഞ വീട്. മാതാപിതാക്കൾക്ക് ജോലിയില്ല. വരുമാനമില്ല. കുട്ടികളെ അഗതിമന്ദിരത്തിലാക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. മണ്ണാർക്കാട് എടത്തനാട്ടുകരയിൽ പ്രവർത്തിക്കുന്ന സ്ഥാപനം കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായെങ്കിലും നാട്ടുകാരിൽ ചിലരും രാഷ്ട്രീയ സംഘടനകളും ശിശുക്ഷേമസമിതിക്ക് പരാതി നൽകി. ഇതുപ്രകാരം നടത്തിയ തെളിവെടുപ്പിൽ
കുട്ടികളെ മാതാപിതാക്കൾക്കൊപ്പം താമസിപ്പിക്കാനും താൽക്കാലിക താമസകേന്ദ്രമൊരുക്കാനും തീരുമാനമായി. നാട്ടുകാരുമായി ഏറെ അടുപ്പമില്ലാതിരുന്നു കുടുംബത്തിന്. സ്ഥലവും വീടും പഞ്ചായത്ത് മുഖേനയും സാമൂഹീകനീതിവകുപ്പ് ഇടപെട്ട് വിദ്യാഭ്യാസസഹായവും നൽകാനാണ് തീരുമാനം.