അകക്കണ്ണിന്റെ കാഴ്ചയിൽ സ്വയംതൊഴിലുമായി മുപ്പത്തിയഞ്ചു പേർ. പാലക്കാട് കടമ്പഴിപ്പുറത്തെ കാഴ്ചയില്ലാത്തവരുടെ കൂട്ടായ്മയാണ് പരിമിതികളെ മറികടക്കുന്നത്. പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്റെ സഹായവും ലഭിക്കുന്നു. നൂൽനൂൽപ്പ്, ചന്ദനത്തിരി നിർമ്മാണം, കസേര നെയ്ത്ത്, എന്നിവയിലൂടെ ജീവിതവരുമാനം നേടുകയാണ് കടമ്പഴിപ്പുറത്തെ ഇൗ ചെറിയ കൂട്ടായ്മ.
കാഴ്ച്ച നഷ്ട്ടപ്പെട്ട പുലാപ്പറ്റ സ്വദേശികളായ ചന്ദ്രനും ഭാര്യ ലീലയും തുടക്കമിട്ട തൊഴിൽ നൈപുണ്യത്തിന് സന്നദ്ധ സംഘടനകളും ഗ്രാമപഞ്ചായത്തും സഹായിച്ചു. പഞ്ചായത്തിലെ കൃഷിഭവന്റെ കെട്ടിടം താൽക്കാലികമായി ഉപയോഗിച്ചാണ് ഇപ്പോൾ ഉൽപ്പനങ്ങൾ ഉണ്ടാക്കുന്നത്. സോപ്പ് പൊടി, പൂജസാധനങ്ങൾ എന്നിവയുടെ നേരിട്ടുളള വിൽപ്പനയും മുട്ട കോഴി കൃഷിയും വരുമാനം നൽകുന്നു.
രണ്ടു പേർ തുടങ്ങിയ തൊഴിലിടത്തിൽ ഇപ്പോൾ പതിനഞ്ച് സ്ത്രീകളും ഇരുപതു പുരുഷന്മാരുമുണ്ട്. പാലക്കാട് സർവ്വോദയ സംഘമാണ് നൂൽനൂൽക്കാനുള്ള സാധനങ്ങൾ നൽകുന്നത്. കൂട്ടായുളള പ്രവർത്തനം വരുമാനം മാത്രമല്ല പ്രതിസന്ധികളിൽ വിജയം നേടാനും ഇവർക്ക് കരുത്താകുന്നു.