കോഴിക്കോട് നഗരത്തിൽ സുരക്ഷയില്ലാത്ത അഞ്ച് ഷോപ്പിങ് മാളുൾപ്പെടെ 25 കെട്ടിടങ്ങൾക്ക് അഗ്നിശമന സേനയുടെ നോട്ടീസ്. ഒരു മാസത്തിനുള്ളിൽ പൂർണ സുരക്ഷയൊരുക്കാത്ത കെട്ടിടങ്ങൾ പൂട്ടാൻ ഉത്തരവിടുമെന്നാണ് അറിയിപ്പ്. പല പ്രധാന കെട്ടിടങ്ങളിലും ഏത് സമയത്തും അത്യാഹിതത്തിന് സാധ്യതയുണ്ടെന്നും അഗ്നിശമനസേനയുടെ പരിശോധനയിൽ കണ്ടെത്തി.
അഞ്ച് ഷോപ്പിങ് മാളുകൾ, 15 ഹോട്ടലുകൾ , 5 ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ യാതൊരു സുരക്ഷാ കരുതലുമില്ലെന്ന് കണ്ടെത്തി. ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന ഇടങ്ങളിലെ അത്യാഹിത സാധ്യത ആശങ്കപ്പെടുത്തുന്നതാണ്. താൽക്കാലിക സംവിധാനങ്ങളിലൂടെ എൻഒസി നേടി പിന്നീട് സുരക്ഷാക്കരുതൽ പാലിക്കാത്തതെന്ന് പരിശോധനയിൽ തെളിഞ്ഞു. ഷോപ്പിങ് മാളുകളിൽ അഗ്നിബാധയുണ്ടായാൽ ഓടി രക്ഷപ്പെടാൻ പോലും മാർഗമില്ല. ഒരുമാസത്തിനുള്ളിൽ പൂർണ സുരക്ഷയൊരുക്കാത്ത കെട്ടിടങ്ങൾ പൂട്ടാൻ ഉത്തരവിടും.
ഹോട്ടലുകളില്‍ ഗ്യാസ് സിലിണ്ടറുള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്നത് അപകടരമായ അവസ്ഥയിലാണ്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആദ്യഘട്ട പരിശോധനയില്‍ തന്നെ നഗരത്തില്‍ വ്യാപക പിഴവുകളാണ് അഗ്നിശമനസേന കണ്ടെത്തിയിരിക്കുന്നത്. ജില്ലാ ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളാണ് പരിശോധന നടത്തുന്നത്. ഒരു സ്ഥാപനത്തിന് നല്‍കിയിരിക്കുന്ന അനുമതിയില്‍ യാതൊരു ബന്ധവുമില്ലാത്ത തട്ടിക്കൂട്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ പ്രധാന കെട്ടിടങ്ങളില്‍ അടുത്തദിവസങ്ങള്‍ അഗ്നിശമനസേനയുടെ തുടര്‍ പരിശോധനയുണ്ടാകും.