വയനാടൻ വനമേഖലയെ മഞ്ഞക്കൊന്ന എന്ന അധിനിവേശമരം കീഴടക്കുന്നു. ആവാസവ്യവസ്ഥയെ തകിടം മറിച്ചാണ് ഈ മരം പടരുന്നത്. ഇലവീണിടത്ത് സ്വാഭാവികപുല്ലുകൾ പോലും മുളയ്ക്കുന്നില്ല. മൃഗങ്ങൾ ഭക്ഷണമാക്കാത്ത ചെടിക്ക് മറ്റുള്ളവയേക്കാൾ പതിൻമടങ്ങാണ് ഉൽപാദനശേഷി. പ്രതിരോധനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത് വയനാടൻ സ്വാഭാവിക വനത്തെ വിഴുങ്ങുമെന്ന് ശാസ്ത്രജ്ഞർ.
മഞ്ഞപ്പൂക്കളുള്ള കാണാൻ ഭാംഗിയുള്ള മരം. കണിക്കൊന്നയെപ്പോലെ തോന്നിക്കും.തോൽപ്പെട്ടി, മുത്തങ്ങ വന്യജീവിസങ്കേതത്തിലെ അതിർത്തിയിലാണ് ആദ്യം കാണപ്പെട്ടത്. വയനാട് വന്യജീവി സങ്കേതത്തിലെ പുറംഭാഗത്തിന്റെ പത്തുശതമാനവും ഇപ്പോൾ ഈ മരങ്ങൾ സ്വന്തമാക്കി. പോയവഴിയിലൊക്കെ പടർന്ന് പന്തലിച്ചു കിടക്കുകയാണ് ഈ മരം.ഒരു മൃഗം പോലും ഇതിന്റെ ഇല കഴിക്കില്ല. കറ ശരീരത്തിൽ വീണാൽ പൊള്ളും. ഇല വീണിടത്ത് മണ്ണിന്റെ നൈസർഗികത നഷ്ടപ്പെട്ടു കഴിഞ്ഞു.
മറ്റ് സസ്യങ്ങൾക്ക് വളരാനുള്ള സാഹചര്യം ഇലയിലെ രാസവസ്തുക്കൾ നഷ്ടപ്പെടുത്തുന്നു എന്നാണ് കണ്ടെത്തൽ. വെട്ടിമാറ്റിയിട്ടും പ്രയോജനമില്ല. വെട്ടിയ സ്ഥലത്ത് കൂടുതൽ മുകുളങ്ങൾ വരും. മുളച്ച് രണ്ടാം വർഷം കായകളുണ്ടാകും. കുഴങ്ങുകയാണ് വനം വകുപ്പ്. ആനത്താരകളും മറ്റ് വന്യമൃഗങ്ങളുടെ സജീവ സാന്നിധ്യവുമുള്ള ഇടങ്ങളാണിത്. പക്ഷെ എങ്ങും മഞ്ഞക്കൊന്നയുടെ പടുമരങ്ങൾ നിറഞ്ഞിരിക്കുന്നു. ഇങ്ങനെപോയാൽ സമീപഭാവിയിൽ ഉൾക്കാടുകളെയും വിഴങ്ങുമെന്നുറപ്പ്. മുളങ്കാടുകളായിരുന്നു വയനാടൻ ആവാസവ്യവസ്ഥയുടെ പ്രധാനഘടകം അത് നശിച്ചു പോയ ഇടത്താണ് ഇത്തരം മരങ്ങൾ തഴച്ചുവളരുന്നത്.