കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഗാന്ധിയുടെ ചിതാഭസ്മം ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നൊരിടമുണ്ട്. ബൈപ്പാസ് റോഡിനോട് ചേർന്നുള്ള വി.ആർ നായനാർ ബാലിക സദനത്തിൽ ചിതാഭസ്മം എത്തിയതിന് പിന്നിലൊരു കഥയുണ്ട്. പുതുതലമുറയ്ക്ക് അറിയാത്ത ആകഥയിലേക്ക്.
മലബാറിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന വി.ആർ നായനാർക്ക് ഗാന്ധിജി ഒരു വാക്ക് കൊടുത്തിരുന്നു. കേരളത്തിലെത്തിയാൽ നായനാരുടെ ബാലികസദനത്തിലെത്താമെന്ന്. വാക്ക് പാലിക്കുന്നതിന് മുമ്പ് ഗാന്ധിജി കൊല്ലപ്പെട്ടു. ആ സ്വപ്നത്തെ കുറിച്ചറിയാമായിരുന്ന കെ.കേളപ്പനാണ് ചിതാഭസ്മത്തിലെ ഒരു ഭാഗം ബാലിക സദനത്തിലെ പാരിജാതകത്തിന് ചുവട്ടിൽ പ്രതിഷ്ഠിച്ചത്. മുടക്കം വരാതെ എന്നും തിരിതെളിയിക്കുന്നുണ്ട് ഈ സ്മാരകത്തിൽ. ഗാന്ധി സ്മൃതികൾ തുടിക്കുന്ന സ്മാരകമായി മാറ്റാനാണ് സദനത്തിന്റെ നടത്തിപ്പുകാരുടെ തീരുമാനം.