പാലക്കാട്ടെ കോങ്ങാട് ചെർപ്പുളശേരി റോഡ് യാത്രക്കാരുടെ നടുവൊടിക്കുന്നു. പതിനഞ്ചുകിലോമീറ്റർ ദൂരത്തിൽ റോഡ് തകർന്നു. റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് സൂചനാ പണിമുടക്കിനൊരുങ്ങുകയാണ് സ്വകാര്യബസുകൾ.
പാലക്കാട് നിന്ന് മലപ്പുറത്തേക്ക് പോകാനുളള പ്രധാനപാതയാണ് തകർന്നുതരിപ്പണമായത്. കോങ്ങാട് ചെർപ്പുളശേരി ഭാഗത്ത് മംഗലാംകുന്ന് വരെ പതിനഞ്ചുകിലോമീറ്ററിൽ റോഡ് പൂർണമായും തകർന്നു.
അറ്റകുറ്റപ്പണി ഇല്ലാതെ കിടന്നതും ശക്തമായ മഴയും റോഡിലെ കുഴിയുടെ എണ്ണം കൂട്ടി. ഇതുവഴി സർവീസ് നടത്തുന്ന ബസുകൾക്ക് സമയക്രമം പാലിക്കാൻ കഴിയുന്നില്ല. ഇരുചക്രവാഹനത്തിൽ പോകുന്ന രാത്രിയാത്രക്കാർ അപകടത്തിൽപെടുന്നു. കഴിഞ്ഞ വർഷം എം.എൽ.എ. ഫണ്ടിൽ നിന്നും പത്ത് കോടി രൂപ റോഡ് നവീകരണത്തിനായി മാറ്റിവെച്ചെന്ന് പ്രഖ്യാപനമുണ്ടായി. എന്നാൽ ഇതുവരെ നിർമാണപ്രവൃത്തികൾ തുടങ്ങിയിട്ടില്ല.
ടെൻഡർ നടപടികൾ വൈകിപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. ഇനി മഴയെ പഴി പറയാനാണ് എല്ലാവർക്കും താൽപര്യം.