പാലക്കാട് നഗരസഭയുടെ ഇന്ത്യാക്കാരനായ ആദ്യ വൈസ് ചെയർമാൻ രത്നവേലു ചെട്ടിയാരുടെ കഥ നാടകമാകുന്നു. ചെട്ടിയാരുടെ ഒാർമയ്ക്കായി നഗരത്തിലുളള അഞ്ചുവിളക്കും പ്രമേയമാണ്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അൻപതു പേരാണ് നാടകത്തിലെ അഭിനേതാക്കൾ.
നാടകത്തിന്റെ പരിശീലന കളരിക്ക് തുടക്കമിട്ടത് ദീപശിഖ തെളിയിച്ചുകൊണ്ടാണ്്. ബ്രീട്ടീഷുകാരാൽ അപമാനിക്കപ്പെട്ട് ആത്മഹത്യ ചെയ്ത രത്നവേലു ചെട്ടിയാരുടെ ഒാർമയ്ക്കായി സ്ഥാപിച്ച അഞ്ചുവിളിക്കിനെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.
നഗരസഭധ്യക്ഷ പ്രമീള ശശിധരൻ ഉൾപ്പെടെ നാനാമേഖലകളിലുളളവരാണ് നാടകത്തിൽ അഭിനയിക്കുന്നത്. നഗരസഭയുടെ ഇന്ത്യാക്കാരനായ ആദ്യ വൈസ് ചെയർമാനായിരുന്ന ചെട്ടിയാരുടെ ജീവിതവും ബ്രിട്ടിഷ് അധിനിവേശവും നാടകത്തിൽ പ്രധാനഭാഗമാണ്.
1881 ൽ വൈസ് ചെയർമാനായിരുന്ന രത്നവേലു ചെട്ടിയാർ നഗരസഭയുടെ 15ാം വർഷിക ചടങ്ങിൽ കോഴിക്കോട് കലക്ടർക്ക് ഹസ്തദാനം നൽകി. ബ്രിട്ടീഷുകാരനായ കലക്ടർ ഇത് ധിക്കാരമായി കണ്ട് പരസ്യമായി അവഹേളിച്ചു. മനോവിഷമത്താൽ ചെട്ടിയാർ ജീവനൊടുക്കിയെന്നാണ് ചരിത്രം. നാടകം കേരളപ്പിറവി ദിനത്തിൽ ടൗൺഹാളിൽ അവതരിപ്പിക്കും.