പുഴകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി കാസർകോട് പുഴസംരക്ഷണ സമ്മേളനം. രാജ്യത്തിന്റെ വാട്ടർമാൻ എന്നറിയപ്പെടുന്ന രാജേന്ദ്ര സിങാണ് ചന്ദ്രഗിരിപ്പുഴയോരത്ത് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുഴകളൊഴുകുന്ന ജില്ലയാണ് കാസർകോട്. പക്ഷെ കഴിഞ്ഞ വേനലിൽ കാസർകോടും വറ്റിവരണ്ടു. ഇനിയുള്ള വേനലുകളിൽ ഈ ദുരവസ്ഥ ആവർത്തിക്കാതിരിക്കാനുള്ള തയ്യാറെടുപ്പാണ് പുഴസംരക്ഷണ സമ്മേളനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. സാമൂഹ്യ പ്രവർത്തകരും സ്കൂൾ, കോളേജ് വിദ്യാർഥികളുമടക്കം നിരവധിപ്പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ചന്ദ്രഗിരി പുഴയോരത്ത് കൂടിയ എല്ലാവരും പുഴ സംരക്ഷണ പ്രതിജ്ഞയെടുത്തു.
പുഴകളെ അമ്മയായി കണ്ട് സംരക്ഷിക്കണമെന്നായിരുന്നു രാജസ്ഥാനിലെ പുഴ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ വാട്ടർമാനായ രാജേന്ദ്ര സിങിന്റെ സന്ദേശം. ജില്ലയിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പുഴ സംരക്ഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് പുഴ സംരക്ഷണ സമിതിയുടെ തീരുമാനം. ഇതിനായി ജില്ലയിലെ പുഴകളെക്കുറിച്ച് വിശദമായ റിപ്പോർട്ടും തയ്യാറാക്കും.