തളിപ്പറമ്പ് കിഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപ്പാസിന്റെ രൂപരേഖ തയ്യാറായി. വയൽ ഉൾപ്പടെ മൂപ്പതേക്കർ ഇരുപത് സെന്റ് ഭൂമിയാണ് ദേശീയപാത അധികൃതർ ഏറ്റെടുക്കുക. ദേശീയപാതയിലെ കുപ്പം പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച് കീഴാറ്റൂർ, കൂവോട് വഴി കുറ്റിക്കോൽ പാലംവരെയാണ് നിർദിഷ്ട ബൈപ്പാസ്. 5.9 കിലോമീറ്ററാണ് ആകെ ദൂരം. കീഴാറ്റൂരിൽ 21.31 ഏക്കർ വയൽ പൂർണമായും ബൈപ്പാസിനുവേണ്ടി മണ്ണിട്ട് ഉയർത്തണം.
7.95 ഏക്കർ കരഭൂമിയും 94 സെന്റ് സർക്കാർ പുറമ്പോക്ക് ഭൂമിയും കീഴാറ്റൂരിൽ ദേശീയപാത അധികൃതർ ഏറ്റെടുക്കും. പടത്തിന്റെ നടുവിലൂടെ റോഡ് വന്നുകഴിഞ്ഞാൽ ഇരുവശങ്ങളിലും കൃഷിയിറക്കാനാവില്ലെന്നാണ് നാട്ടുകാരുടെ ആശങ്ക. ശുദ്ധജല ക്ഷാമമുണ്ടാകുമെന്നും പ്രദേശവാസികൾ പറയുന്നു. ബൈപ്പാസിനുവേണ്ടി ആകെ നൂറ്റിയമ്പത് പേരുടെ സ്ഥലങ്ങളാണ് എറ്റെടുക്കുന്നത്. പത്തിൽ താഴെ വീടുകൾ മാത്രമായിരിക്കും കുടിയൊഴിപ്പിക്കപ്പെടുക.