കോഴിക്കോട് ജില്ലയുടെ മലയോരമേഖലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വന്യമൃഗങ്ങൾ നശിപ്പിച്ചത് 79 ലക്ഷം രൂപയുടെ വിളകൾ. കൃഷിവകുപ്പിന്റെ കണക്കെടുപ്പിലാണ് നഷ്ടത്തിന്റെ തോതറിഞ്ഞത്.
തെങ്ങ്, കവുങ്ങ്, ചേന, ചേമ്പ്, വാഴ, തുടങ്ങി വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഏക്കർക്കണക്കിന് വിളകളാണ് നഷ്ടപ്പെട്ടത്. കൂരാച്ചുണ്ടിൽ മാത്രം 43 ഏക്കറിലെ കൃഷി നശിപ്പിച്ചു. കക്കയം, താമരശേരി, മാവൂർ, തിരുവമ്പാടി തുടങ്ങിയ ഇടങ്ങളിൽ 32 ഏക്കറിലെ കൃഷി നഷ്ടപ്പെട്ടു. കുരങ്ങ്, പന്നി എന്നിവയ്ക്കൊപ്പം മരപ്പട്ടിയുമാണ് നാശം വിതയ്ക്കുന്നത്. കൊക്കോക്കായ പാകമെത്തുന്നതിന് മുൻപ് തന്നെ മരപ്പട്ടി തിന്നുതീർക്കുകയാണ്. നഷ്ടത്തിന്റെ തോത് ഇനിയും ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. പലരും കൃഷി ഉപേക്ഷിച്ചു. ലക്ഷങ്ങളുടെ കടക്കെണിയിലുമായി.
കർഷകരുടെ നിരന്തര പരാതിക്കൊടുവിലാണ് നഷ്ടത്തിന്റെ തോതെടുക്കാൻ കൃഷിവകുപ്പ് തയാറായത്. കിട്ടുന്ന തുക കുറവായതിനാൽ പലരും നഷ്ടം സ്വയം സഹിക്കുന്ന സാഹചര്യവുമുണ്ട്. പുതിയ വിള പരീക്ഷിക്കാതെ കൃഷി ഉപേക്ഷിക്കുന്നവരും കുറവല്ല. വന്യജീവി ആക്രമണത്തെ നേരിടാൻ ചിലർ സ്വന്തം നിലയിൽ സംരക്ഷണവേലികെട്ടി. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും കർഷകർക്ക് പരാതിയുണ്ട്.