പാലക്കാട് ചെർപ്പുളശേരിയിൽ വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തരിശുഭൂമിയിൽ ജൈവകൃഷി. നേരത്തെ പുഴ സംരക്ഷണത്തിനായി രൂപീകരിച്ച കൂട്ടായ്മയാണ് നെൽകൃഷിയിലൂടെ മാതൃകയാകുന്നത്.
പരമ്പരാഗത രീതിയിൽ ജൈവവളം ഉപയോഗിച്ച് തരിശുഭൂമിയിൽ നെൽകൃഷി ചെയ്താണ് ചെർപ്പുളശ്ശേരിയിലെ പുഴ പ്രവർത്തകർ മാതൃകയാകുന്നത്. മാലിന്യവാഹിനിയായ തൂതപ്പുഴയെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വേനലിൽ തുടക്കമിട്ട പുഴ എന്ന " വാട്ട്സ് ആപ്പ് കൂട്ടായ്മയാണ് നെൽകൃഷിയിലേക്ക് ചുവടു വച്ചത്. ആറര ഏക്കർ വരുന്ന തരിശുഭൂമിയിലാണ് കൃഷി. നടീൽ ഉദ്ഘാടനം ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൺ ശ്രീലജ വാഴകുന്നത്ത് നിർവ്വഹിച്ചു.
കൂട്ടുകൃഷിയിൽ പൊൻമണി ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്യുന്നത്. കൊയ്ത്ത് മൂന്നൂ മാസത്തിനുള്ളിൽ ഉണ്ടാകും. ഇതിൽ നിന്നും ലഭിക്കുന്ന നെല്ലാണ് ഇനി വാട്സ്ആപ്പ് കൂട്ടായ്മയിലുളളവർ അന്നത്തിനായി ഉപയോഗിക്കുന്നത്. വരും നാളുകളിൽ കൂടുതൽ സ്ഥലങ്ങളിൽ ജൈവകൃഷിക്ക് പ്രോൽസാഹനം നൽകാനും പുഴ കൂട്ടായ്മ തീരുമാനമെടുത്തു.