കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ, പാർട്ടി ഗ്രാമത്തിൽ നടക്കുന്ന സമരത്തെ തളളി സിപിഎം. ബൈപ്പാസ് നിർമാണത്തിന് സിപിഎം എതിരല്ലെന്ന് പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറി പി ജയരാജൻ വികസനവിരുദ്ധരാണ് സമരത്തെ പിന്തുണയ്ക്കുന്നതെന്നും വ്യക്തമാക്കി. എന്നാൽ സമരം ശക്തമായി തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
പാർട്ടി ഗ്രാമത്തിൽ നടക്കുന്ന സമരം രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് സിപിഎം നിലപാട് വ്യക്തമാക്കാൻ പൊതുയോഗം വിളിച്ചു ചേർത്തത്. ബൈപ്പാസ് ഏത് വഴി പോകണമെന്ന് നിശ്ചയിക്കുന്നത് സി പി എമ്മല്ല. ദേശീയപാത അധികൃതരാണ് അത് തീരുമാനിക്കുന്നതെന്ന് പി ജയരാജൻ പറഞ്ഞു. ദേശീയ പാതയ്ക്ക് വീതി കൂട്ടാന്‍ കഴിയാത്തിടത്ത് ബൈപ്പാസ് നിർമിക്കുമെന്നും അദേഹം വ്യക്തമാക്കി. സി പി ഐയുടെ നിലപാടിനെ പ്രകടനപത്രിക വായിച്ചാണ് ജയരാജൻ തള്ളി കളഞ്ഞത്.
സമരത്തിന്‍റെ പേരില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റില്ലന്നും ജയരാജൻ പറഞ്ഞു. എന്നാൽ എല്ലാവരുടെയും പിന്തുണ സ്വീകരിച്ച് സമരത്തിൽ ഉറച്ച് നിൽക്കാനാണ് സമരക്കാരുടെ തീരുമാനം. സിപിഎം നിലപാട് വിശദീകരിക്കുമ്പോൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കീഴാറ്റൂരിലെ സ്ത്രീകളും സമരപന്തലിൽ ഒത്തുചേർന്നിരുന്നു.