കാസർകോട് ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ആവശ്യത്തിന് അധ്യാപകരില്ല. ജില്ലയ്ക്ക് പുറത്ത് നിന്ന് എത്തുന്ന അധ്യപകർ കൂട്ടത്തോടെ സ്ഥലം മാറ്റം വാങ്ങിപോകുന്നതാണ് പ്രതിസന്ധിക്ക് കാരണം.
104 അധ്യാപകരാണ് ഈ അധ്യാനവർഷം മാത്രം ജില്ലയിൽ നിന്ന് സ്ഥലം മാറ്റം വാങ്ങിപ്പോയത്. ഇതിനൊപ്പം വർഷങ്ങളായി നിയമനം കാത്തുകിടക്കുന്ന ഒഴിവുകൾ കൂടി ചേരുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. സ്ഥലംമാറിപ്പോയവർക്ക് പകരം ആളെത്തിയിട്ടില്ല. അടുക്കത്ത് ബയൽ യു.പി സ്കൂളിൽ നിന്ന് നാല് അധ്യാപകർ പോയി. അധ്യാപകരുടെ കുറവ് കുട്ടികളുടെ പഠനത്തെ ബാധിച്ചതോടെ സ്കൂളിലെ പി.ടി.എയുടെ നേതൃത്വത്തിൽ ഡിഡിഇയെ നേരിൽക്കണ്ട് പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചു. ഒടുവിൽ സ്ഥലം എം.എൽ.എ എൻ.എ.നെല്ലിക്കുന്നിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും, രക്ഷകർത്താക്കളുമായി നടത്തിയ ചർച്ചയിൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം.
മറ്റ് ജില്ലകളിൽ നിന്ന് കാസർകോട് എത്തുന്ന അധ്യാപകർ ഒന്നുകിൽ ദീർഘകാല അവധിയിൽ പ്രവേശിക്കുകയോ, അല്ലെങ്കിൽ സ്ഥലം മാറ്റം വാങ്ങിപ്പോവുകയോ ആണ് പതിവ്. ഈ സ്ഥിതി തുടർന്നാൽ ജില്ലയിലെ സർക്കാർ സ്കൂളുകളെ മാത്രം ആശ്രയിക്കുന്ന വിദ്യാർഥികളുടെ ഭാവിയെത്തന്നെ സാരമായി ബാധിക്കുമെന്നാണ് രക്ഷകർത്താക്കളുടെ ആശങ്ക.