പാലക്കാട്ടെ വെള്ളിനേഴി കലാഗ്രാമത്തിന്റെ നിർമാണം വേഗം പൂർത്തിയാക്കണമെന്ന് അവലോകനയോഗത്തില്‍ തീരുമാനം. അൻപതു ലക്ഷം രൂപ ചെലവഴിച്ചെങ്കിലും നിർമാണപ്രവൃത്തികൾക്ക് നിലവാരമില്ലെന്നാണ് വിലയിരുത്തൽ. അഴിമതിക്ക് സമാനമായ പ്രവൃത്തികളാണ് നടന്നതെന്നാണ് പി.കെ.ശശി എംഎൽഎയുടെ നിലപാട്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ വെളളിനേഴി കലാഗ്രാമത്തിന്റെ നിർമാണത്തെക്കുറിച്ച് സ്ഥലം എംഎൽഎ കൂടിയായ പി.കെ.ശശി നേരത്തെ തന്നെ അതൃപ്തി അറിയിച്ചതാണ്. 2015ൽ തറക്കല്ലിട്ട് 2016 മാർച്ച് അവസാനത്തോടെ നിർമ്മാണം പൂർത്തീകരിക്കേണ്ട പദ്ധതിയുടെ പകുതി ജോലികൾ മാത്രമാണ് നടന്നിട്ടുള്ളത്. ഇതിനോടകം അൻപതു ലക്ഷം രൂപ ചെലവഴിച്ചു.
ടൂറിസം വകുപ്പിന്റെ രണ്ട് കോടി രൂപയുടെ പദ്ധതിയിൽ പഠനകളരി , മ്യൂസിയം, ലൈബ്രററി എന്നിവയാണ് കെട്ടിടത്തിൽ ഉണ്ടാക്കുക. അവകലോകന യോഗത്തിന്റെ തീരുമാനപ്രകാരം നിർമാണം വേഗത്തിൽ പൂർത്തിയാക്കാമെന്ന് നിർമാണം ഏറ്റെടുത്ത കരാർ പ്രതിനിധികൾ അറിയിച്ചു