സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായായ താമരശേരി ചുരം റോഡ് നിരന്തരം പൊട്ടിപ്പൊളിയാനുള്ള കാരണം അശാസ്ത്രീയമായ അറ്റകുറ്റപ്പണികളും അഴിമതിയുമാണെന്ന ആക്ഷേപം ശക്തമാകുന്നു. വളവുകൾ വീതികൂട്ടി ഇന്റർലോക്ക് പതിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ വനം വകുപ്പ് സ്ഥലം വിട്ടുകൊടുത്താൽ മാത്രമേ പ്രശ്നപരിഹാരമാകൂ എന്ന് അധികൃതർ പറയുന്നു.
റോഡിലെ കല്ലുകൾ എടുത്തുമാറ്റാനായി മാത്രം തൊഴിലാളികൾ വേണം. രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ദുരിതയാത്രകളായിരുന്നു കൂടുതൽ. ക്വാറി വേസ്റ്റ് ഉപയോഗിച്ചാണ് കുഴികൾ നികത്തുന്നത്. അടുത്തകാലത്ത് വളവുകളിൽ നടത്തിയ ടാറിങുകളെല്ലാം മഴയത്ത് ഒലിച്ചു പോയി.
അറ്റകുറ്റപ്പണികളെല്ലാം കണ്ണിൽപൊടിയിടാനാണെന്നും കോൺട്രാക്ടർമാരും അധികൃതരും തമ്മിൽ ഒത്തുകളിക്കുകയുമാണെന്നാണ് ആക്ഷേപം.
ആരോപണം ശരിയാണെന്ന് തെളിയിക്കും ചുരത്തിലെ കാഴ്ചകൾ. ഏറ്റവും സുഗമമായ രണ്ട് ,നാല് വളവുകളിൽ വർഷങ്ങൾക്ക് മുമ്പ് ഇന്റർ ലോക്ക് പതിപ്പിച്ച ഇടം അതു പോലെതന്നെ നിൽക്കുന്നു. ഏഴാം വളവ് പോലെ സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന സ്ഥലത്ത് ഇന്റർലോക്ക് പാകണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. എന്നാൽ വീതിക്കൂട്ടാനുള്ള ഭൂമി വനം വകുപ്പ് വിട്ടുകൊടുക്കണം. വളവുകളിൽ പത്തുമീറ്ററെങ്കിലും വീതി വേണം. ഇതിനായി 2.26 ഏക്കർ ഭൂമി വേണ്ടിവരും. സംസ്ഥാനസർക്കാർ നടപടികൾ ഊർജിതമാക്കണെമന്നാണ് ആവശ്യം.