അടിസ്ഥാന സൗകര്യങ്ങളില്ലാതെ എ ക്ലാസ് പദവിയുള്ള പയ്യന്നൂർ റയിൽവേ സ്റ്റേഷൻ. മൂപ്പത് വർഷം പഴക്കമുള്ള വിശ്രമമുറികളും ശുചിമുറികളും നവീകരിക്കാൻപോലും അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. മേൽപാലമില്ലാത്തതിനാൽ നിറുത്തിയിട്ടിരിക്കുന്ന ട്രയിനിന് അടിയിലൂടെയാണ് യാത്രക്കാർ പാളം മുറിച്ചുകടക്കുന്നത്.
വരുമാനത്തിന്റെ കണക്കുവെച്ച് പദവി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇതുവരെ റയിൽവേ സ്റ്റേഷനിലെത്തിയിട്ടില്ല. ശുചിമുറികളും വിശ്രമമുറികളുമെല്ലാം പഴയതുതന്നെ. സ്റ്റേഷന്റെ കവാടത്തിൽ തന്നെയാണ് ടിക്കറ്റ് കൗണ്ടറുകളും ഇൻഫർമേഷൻ കൗണ്ടറും പ്രവർത്തിക്കുന്നത്. ട്രെയിനുകൾവരുന്ന സമയത്ത് തിക്കുംതികരക്കുമായിരിക്കും ഇവിടെ. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയുടെ നിർമാണം പോലും ഇതുവരെ പൂർത്തിയായിട്ടില്ല. പുതിയ മേൽപ്പാലം നിർമിക്കുമെന്ന പ്രഖ്യാപനവും കടലാസിലാണ്. ട്രയിനിന്റെ അടിയിലൂടെ നുഴഞ്ഞു കയറിവേണം അടുത്ത പ്ലാറ്റ്ഫോമിലെത്താൻ.
ഏഴിമല നാവിക അക്കാദമി, പെരിങ്ങോം CRPF ക്യാമ്പ് തുടങ്ങിയ സ്ഥാപനങ്ങളും നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പയ്യന്നൂർ സ്റ്റേഷന്റെ പരിധിയിലുണ്ട്. തലശേരിക്കും കണ്ണൂരിനുമൊപ്പം ഏറ്റവും കൂടുതൽ ട്രയിനുകൾ നിറുത്തുന്ന സ്റ്റേഷൻ കൂടിയാണിത്.