വേങ്ങരയിൽ കെ.എൻ. എ ഖാദറിനെതിരെ മൽസരിക്കുമെന്ന് മുസ്‌ലിം ലീഗിന്റെ ട്രേഡ് യൂണിയന്‍ നേതാവ്. എസ്.ടി.യു മോട്ടോർ തൊഴിലാളി യുണിയൻ മുൻ ജില്ലാ പ്രസിഡന്റും നിലവിൽ രണ്ടത്താണി യൂണിറ്റ് പ്രസിഡന്റുമായ കെ. ഹംസയാണ് വേങ്ങരയിൽ വിമതസ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചത്. ഖാദറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കാന്‍ അവസരമൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഹംസ മനോരമ ന്യൂസിനോട് പറഞ്ഞു
മുസ്‌ലിം ലീഗിൽ നിലവിലുണ്ടായിരുന്ന സ്ഥാനാർഥി നിർണയ രീതികളെ മറികടന്നു വന്ന കെ.എൻ.എ ഖാദറിനെ അംഗീകരിക്കില്ലെന്നാണ് മലപ്പുറത്തെ പ്രമുഖ അഭിഭാഷകനായ കെ. ഹംസയുടെ വാദം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പോലും സമ്മർദത്തിലാക്കിയാണ് കെ.എൻ.എ ഖാദർ സ്ഥാനാർഥിയായതെന്നും ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആതവനാട് ഡിവിഷനിൽ നിന്ന് വിമത സ്ഥാനാർഥിയായി മൽസരിച്ച കെ. ഹംസ 200 വോട്ടിന്റെ വ്യത്യാസത്തിലാണ് സി.പി.എമ്മിനോട് പരാജയപ്പെട്ടത്. അന്ന് യു.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായിരുന്നു. വേങ്ങര മണ്ഡലത്തിൽ കെ.എൻ.എ ഖാദറിനെതിരെ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്ന മുസ്്ലിംലീഗുകാർക്കുളള സ്ഥാനാർഥിയെന്നാണ് കെ. ഹംസ സ്വയം പരിചയപ്പെടുത്തുന്നത്.