വർക്കല പ്രിയദർശിനി ബോട്ട് ക്ലബ് ടൂറിസം വകുപ്പിന്റെ അവഗണന മൂലം നാശത്തിലേക്ക്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ബോട്ടുകളെല്ലാം നശിക്കുന്നു. ശുചിമുറികളടക്കം സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും ടൂറിസം പ്രമോഷൻ കൗൺസിൽ തയാറാവുന്നില്ല.
കടലും കായലും ചേർന്ന് സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ് വർക്കലക്ക് സമീപമുള്ള കാപ്പിലെ പൊഴിമുഖം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രീയദർശനി ബോട്ട് ക്ളബാണ് ഇവിടത്തെ ടൂറിസം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ബോട്ട് യാത്രയായിരുന്നു മുഖ്യ ആകർഷണം. ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ 15 ബോട്ടുകൾ മാസങ്ങളായി വെറുതെ കിടന്ന് നശിച്ചു. അവധി ദിനങ്ങളിൽ നൂറുകണക്കിന് സഞ്ചാരികളെത്തുന്ന ഇവിടെയുള്ളത് ഒരേയൊരു ബോട്ട് മാത്രം.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തീർന്നപ്പോളാണ് ബോട്ടുകൾ പലതും സർവീസ് നിർത്തിയത്. പിന്നീട് ആരും അവിടേക്ക് തിരിഞ്ഞ് നോക്കാത്തതാണ് നാശത്തിനിടയാക്കിയത്. ഇതോടൊപ്പം സഞ്ചാരികൾക്ക് വേണ്ടി അടിസ്ഥാന സൗകര്യമൊരുക്കാനും ഡി.റ്റി.പി.സിക്ക് താൽപര്യമില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ കണ്ടിട്ടും ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.