രണ്ടുദിവസമായി തുടരുന്ന മഴയിൽ കാസർകോട് ജില്ലയുടെ തെക്കൻ മേഖലയിൽ വ്യാപക കൃഷി നാശം. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലെ ഏക്കറുകണക്കിന് നെൽകൃഷിയാണ് വെള്ളത്തിനടിയിലായത്.
തോരാതെ പെയ്ത മഴ ജില്ലയിലെ മിക്ക പാടശേഖരങ്ങളെയും വെള്ളത്തിൽ മുക്കി. കൊയ്ത്തിന് പാകമായ വയലുകൾ വെള്ളത്തിനടിയിലായതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. കാഞ്ഞങ്ങാട് നഗസഭയുടെ വിവിധ ഭാഗങ്ങളിലും, പീലിക്കോട് തൃക്കരിപ്പൂർ പഞ്ചായത്തുകളിലും മഴ കനത്ത നാശം വിതച്ചു. നഗരസഭാ പരിധിയിൽ മാത്രം അഞ്ച് ഹെക്ടർ പ്രദേശത്തെ കൃഷി വെള്ളത്തിനടിയിലായി. പുല്ലൂർ.പെരിയ, അജാനൂർ തുടങ്ങിയ മേഖലകളിലും കൃഷിനാശമുണ്ടായി.
മഴമാറിയെങ്കിലും വെള്ളക്കെട്ട് കുറയാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. വിളഞ്ഞ് നിൽക്കുന്ന കതിരുകൾ മുളച്ച് പോകുമോ എന്നാണ് കർഷകരുടെ പേടി. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. വിള ഇൻഷുറൻസ് എടുക്കാത്താവരാണ് കർഷകരിൽ ഭൂരിഭാഗവും. അതുകൊണ്ട് ഇവർക്കുള്ള നശ്ടപരിഹാരം എങ്ങിനെ ലഭ്യമാക്കും എന്ന ആശങ്കയിലാണ് അധികൃതർ.