വയനാട് ബത്തേരിയിൽ മഴക്കാലദുരിതം നേരിടുന്ന അമ്പത്തിനാല് കുടുംബങ്ങൾ വനഭൂമിയിൽ കുടിൽകെട്ടി സമരം തുടങ്ങി. അടിസ്ഥാനസൗകര്യങ്ങളുള്ള സുരക്ഷിത സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
കാക്കത്തോട്,ചാടകപ്പുഴ കോളനിക്കാർക്ക് മഴക്കാലമെന്നാൽ ദുരിതകാലമാണ്. ഇത്തവണയും അതിന് മാറ്റമില്ല. അധികൃതർ പലതവണ പ്രശ്നം നേരിട്ട് കണ്ട് മനസിലാക്കിയിട്ടുണ്ട്. പക്ഷെ പുനരധിവാസവാഗ്ദാനം മാത്രം ഇതുവരെ നടന്നില്ല. ഇതോടെയാണ് തൊട്ടുമുന്നിലുള്ള വനഭൂമിയിലേക്ക് താമസം മാറ്റാൻ കുടുംബങ്ങൾ തീരുമാനിച്ചത്.
പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് കുടിൽകെട്ടി താമസം അങ്ങോട്ട് മാറ്റി. സമരക്കാരിൽ പലർക്കും സ്വന്തമായി ഭൂമിയില്ല. വിടും ഭൂമിയും അനുവദിക്കുന്ന പദ്ധതികൾക്കുവേണ്ടി പലതവണ അപേക്ഷിച്ചിട്ടും പലമുണ്ടായില്ലെന്ന് ഇവർ പറയുന്നു. കുട്ടികളടക്കം നൂറോളം പേരാണ് സമരത്തിലുള്ളത്.
വിവിധ ആദിവാസി സംഘടനകളുടെ പിന്തുണയും സമരത്തിനുണ്ട്. റവന്യൂ ആധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവർ സമരക്കാരുമായി ചർച്ച നടത്തി. രേഖമൂലം ഉറപ്പു ലഭിച്ചാൽമാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കുടുംബങ്ങൾ.