മഴ കനത്തതോടെ പുതിയ ചില അതിഥികൾകൂടി വയനാടൻ ചുരം കാണാനെത്തിത്തുടങ്ങി. ഇക്കൂട്ടത്തിൽ കാണാൻ ഏറെ ഭംഗിയുള്ളവരാണ് വിവിധ നിറങ്ങളിലുള്ള വലിയ ഒച്ചുകൾ. പശ്ചിമഘട്ടത്തിന്റെ അപൂർവതകളിലൊന്നാണ് ഈ ജീവിവർഗം.
പിണങ്ങിപ്പോയെന്ന് കരുതിയ തുള്ളികൾ തിരിച്ചത്തി തിമർത്തു പെയ്യുന്നു. അതിന്റെ സന്തോഷത്തിലാവണം അവർ രണ്ടുപേരും അതിരാവിലെ തന്നെ നടക്കാനിറങ്ങി.
പതുക്കെ പതുക്കെ, കഥകളൊക്കെ പറഞ്ഞ്. കാണുന്ന പച്ചപ്പുകളിലെല്ലാം മുഖം മുട്ടി,പായലുകൾ ഭക്ഷിച്ച്. വളഞ്ഞു പുളഞ്ഞ് പോകുന്ന വാഹനങ്ങളിലുള്ളവരുടെ കണ്ണിൽപ്പെടാതെ. അവർ രണ്ടല്ല, അവരെപ്പോലെത്തന്നെ മറ്റ് പലരെയും വഴിയിൽ കണ്ടു.
നല്ല മഴ കിട്ടുന്നതുവരെ മണ്ണിൽ പുതഞ്ഞ് കിടക്കുകയായിരിക്കും. അല്ലെങ്കിലൽ ഇലകൾക്കിടയിൽ. മണ്ണ് ശരിക്കും നനഞ്ഞപ്പോൾ, അനുയോജ്യമായ കാലാവസ്ഥ വന്നപ്പോൾ തിരിച്ചുവന്നതാണ്.
ഇവിടത്തുകാർ, ഇവരെ വലിയ ഒച്ച് എന്ന് വിളിക്കുന്നു. ശാസ്ത്രീയനാമം ഇന്ദ്രെല്ലാ ആംപ്യൂല. പശ്ചിമഘട്ടത്തിലെ മഴക്കാടുകളിലെ നിറസാന്നിധ്യങ്ങൾ.
ഈ കൊമ്പുകളും ഭാണ്ഡക്കെട്ടുപോലുള്ള ആവരണവും ,നിറങ്ങളും പ്രകൃതി അറിഞ്ഞു നൽകിയതാണ്.
എങ്ങു നിന്നോ അതിക്രമിച്ചു വന്നൊരു മനുഷ്യൻ കൈവെച്ച് തടയാനൊരു ശ്രമം നടത്തി. വഴി മാറി ആർക്കു ശല്യമില്ലാതെ അവർ പതുക്കെ തിരിഞ്ഞുനടന്നു.
നിങ്ങളുണ്ടാക്കുന്ന വലിയതടസങ്ങൾ വരും കാലത്ത് ഞങ്ങളെങ്ങനെ അതിജീവിക്കുമെന്ന് ചിന്തിച്ച് ചിന്തിച്ച്. ഭൂമിയുടെ അവകാശികൾ.