ഷാർജ ഭരണാധികാരി ഡോ.ശൈഖ് ബിൻ മുഹമ്മദ് അൽഖാസിമിക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഡി.ലിറ്റ് ബിരുദം രാജ്ഭവനിൽ സമ്മാനിക്കും. കഴിഞ്ഞദിവസം ഗവർണർ പി.സദാശിവവുമായി സർവകലാശാല വൈസ് ചാൻസലർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഈമാസം 26 നാണ് ബിരുദദാനച്ചടങ്ങ്.
സുരക്ഷാപ്രശ്നവും വേങ്ങര ഉപതെരഞ്ഞെടുപ്പും കണക്കിലെടുത്ത് ബിരുദദാനം കോഴിക്കോട് നഗരത്തിലേയ്ക്ക് മാറ്റണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ആശയക്കുഴപ്പം പരിഹരിക്കാൻ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ കഴിഞ്ഞദിവസം ഗവർണറെക്കണ്ടു. ചടങ്ങ് തന്റെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ നടത്താമെന്ന് ഗവർണർ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥിനും പെരുമാറ്റച്ചട്ടമുള്ളതിനാൽ മലപ്പുറം ജില്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കാനാകില്ല. എന്നാൽ കോഴിക്കോട് നഗരത്തിലേയ്ക്ക് ചടങ്ങ് മാറ്റുന്നതിന് സിൻഡിക്കേറ്റിലെ ഒരുവിഭാഗം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ ആശയക്കുഴപ്പത്തിനിട നൽകാതെ ഗവർണർ തീരുമാനമെടുത്തത്. സർവകലാശാല ആസ്ഥാനത്തിന് പുറത്ത് ഡി.ലിറ്റ് ബിരുദം സമ്മാനിക്കുന്നുവെന്ന അപൂർവതയ്ക്കും രാജ്ഭവൻ സാക്ഷിയാകും.