കനത്ത മഴയിലും സർക്കാരിനെതിരെ ചോരാത്ത സമരാവേശവുമായി സിപിഎം പാർട്ടി ഗ്രാമത്തിലെ ജനങ്ങൾ. നെൽവയൽ നികത്തി ബൈപ്പാസ് റോഡ് നിർമിക്കാനുള്ള നീക്കത്തിനെതിരെ കണ്ണൂർ തളിപ്പറമ്പ് കിഴാറ്റൂരിൽ നടക്കുന്ന സമരം പത്താംദിവസത്തിലെത്തി. എന്നാൽ ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാൻ പാർട്ടിയോ സ്ഥലം എംഎൽഎയോ തയ്യാറായിട്ടില്ല.
മുട്ടോളം വെള്ളം നിറഞ്ഞു കിടക്കുന്ന വയലിന് നാട്ടുകാർ കാവൽ കിടക്കാൻ തുടങ്ങിയിട്ട് പത്ത് ദിവസമായി. കനത്ത മഴയിൽ സമരപന്തൽമുട്ടി വെള്ളമെത്തിയിട്ടും പിൻവാങ്ങാൻ ഇവർ തയ്യാറല്ല. ഒരുപാട് മത്സ്യങ്ങളും കിളികളുമുള്ള ഈ ജൈവസമ്പത്ത് സംരക്ഷിക്കാൻ ഏതറ്റംവരെ പോകാനും തീരുമാനിച്ചു കഴിഞ്ഞു. കലക്ടറുടെ നേതൃത്വത്തിൽനടന്ന ചർച്ചയിൽ പാർട്ടി നേതാക്കളും എംഎൽഎയും സമരക്കാരെ പിന്തുണച്ചിരുന്നില്ല.
മുൻപ് കണ്ടെത്തിയ സ്ഥലം ഉപേക്ഷിച്ചതിന്റെ കാരണംപോലും നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഇതുവരെകഴിഞ്ഞിട്ടില്ല.
നാട്ടുകാരെ വിളിച്ചുചേർത്ത് കാര്യങ്ങൾ വിശദീകരിക്കാൻ പാർട്ടി തയ്യാറാകത്തിലും അമർഷമുണ്ട്.
പദ്ധതി നടപ്പിലായാൽ 250 ഹെക്ടർ വയൽ നികത്തപ്പെടും.