കനത്തമഴയിൽ റോഡ് ഗതാഗതം മുടങ്ങി അട്ടപ്പാടി ഒറ്റപ്പെട്ടിട്ട് മൂന്നാംദിവസം. ചുരംറോഡിൽ മലയിടിഞ്ഞു വീണത് നീക്കാൻ ഇനിയും ദിവസങ്ങളെടുക്കും. വരഗാർപുഴ നിറഞ്ഞതിനാൽ രണ്ട് ആദിവാസി ഉൗരുകളിലുളളവരും വനത്തിൽ കുടുങ്ങി. പാലക്കാട് ജില്ലയിൽ മൂന്നുകോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് കണക്ക്.
ഇടവാണി, ഭൂതയാർ ഉൗരുകളിലുളളവരാണ് വനത്തിനുളളിൽ ഒറ്റപ്പെട്ടത്. വരഗാർ പുഴയും അഞ്ച് തോടുകളും മുറിച്ചുകടക്കണം. മൂന്നുദിവസമായി ആർക്കും പുറംലോകവുമായി ബന്ധമില്ല.
അട്ടപ്പാടി ചുരം റോഡും ഉടൻ ഗതാഗതയോഗ്യമാകില്ല. വൻമരങ്ങളും കല്ലുകളും നീക്കാൻ ഇനിയും ദിവസങ്ങളെടുക്കും. റോഡിലേക്ക് ഏത് നിമിഷവും മലയിടിഞ്ഞുവീഴാവുന്ന സാഹചര്യം. പ്രതികൂല കാലാവസ്ഥയിലും പത്താംവളവിൽ മലയിടിഞ്ഞുവീണത് നീക്കാനുളള പ്രവൃത്തികൾ തുടരുകയാണ്. അഗളി, പുതൂർ പഞ്ചായത്തുകളിലായി നിരവധി റോഡുകൾ മലവെളളപ്പാച്ചിലിൽ ഒലിച്ചുപോയി.
ജില്ലയിലാകെ മൂന്നുകോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. താൽക്കാലികമായിട്ടുപോലും അട്ടപ്പാടി ചുരം റോഡിൽ ഗതാഗതം സാധ്യമല്ല.