തേനിച്ചകൃഷിയിൽ വിജയം കൊയ്ത ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവർ. കാസർകോട് പാണൂർ കൊച്ചിയിലെ ഉദയനാണ് ചെറുതേൻ കൃഷിയിൽ പുതിയ വിജയഗാഥ രചിക്കുന്നത്. 2013ൽ മലയാള മനോരമ പത്രത്തിൽ വന്ന ഒരു വാർത്തയാണ് ഉദയന്റെ ജീവിതം മാറ്റിമറിക്കുന്നത്. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന തേനിച്ച വളർത്തൽ പരിശീലന പരിപാടിയെക്കുറിച്ചായിരുന്നു.
സാമ്പത്തിക പ്രാരാബ്ദ്ധങ്ങളിൽ ഞെരുങ്ങിയമർന്ന് കെ.എസ്.അർ.ടി.സിയിലെ ശമ്പളത്തെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതിരുന്ന കാലത്തായിരുന്നു ആ വാർത്ത. മറ്റൊരു വരുമാനമാർഗം എന്ന ആശവുമായാണ് ഉദയൻ പരിശീലന കളരിയിലെത്തിയത്. മൂന്ന് ദിവസത്തെ പരിശീലനം ഈ ഡ്രൈവറെ തേനിച്ചകൃഷിയോട് ഏറെ അടുപ്പിച്ചു. പരിശീലനത്തിന് ശേഷം കൃഷിയാരംഭിക്കാൻ ഒരു തേനിച്ച കോളനിക്കായി അലഞ്ഞു. ഒടുവിൽ ഒരു സുഹൃത്ത് നൽകിയ കോളനിയിൽ നിന്ന് തുടക്കം. പഠിച്ച പാഠങ്ങൾ പൂർണമയി പ്രയോഗത്തിൽ വരുത്തിയതോടെ മധുരിക്കുന്ന വിജയം ഈ കർഷകനെ തേടിയെത്തി.
മുളയിലും, സ്വന്തമായി ഉണ്ടാക്കിയ പെട്ടിയിലും തേനീച്ചകളെ വളർത്തുന്നുണ്ട് ഉദയൻ. നാനൂറോളം ചെറുതേൻ കോളനികളും, മുപ്പത്തിയഞ്ച് വൻതേൻ കോളനികളും ഉണ്ട്. ഒരു കിലോ ചെറുതേനിന് അയിരത്തിയഞ്ഞൂറ് രൂപ ലഭിക്കും. കഴിഞ്ഞ വർഷം മാത്രം അൻപത് കിലോ ചെറുതേൻ വിപണിയിലെത്തിച്ചു. ഇതിനൊപ്പം തേനിച്ച കോളനികളുടെ വിൽപനയിലൂടെ മികച്ച വരുമാനം ഉണ്ടാക്കുന്നുണ്ട്. വലിയ മുതൽ മുടക്ക് ഇല്ലാത്തതിനാൽ കൃഷിയിൽ നിന്ന് നല്ല ലാഭമാണ് ലഭിക്കുന്നത്.
കാട്ടിലെ മുളങ്കുട്ടങ്ങളിൽ നിന്നാണ് തേനിച്ച കോളനികൾ കണ്ടെത്തുന്നത്. കൃഷിയിൽ എല്ലാ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. ഭാര്യ രമണിയാണ് തേനിച്ചകളുടെ പരിചരണത്തിൽ ഉദയനൊപ്പം എപ്പോഴുള്ളത്. ഇവർക്കൊപ്പം ഒരു കൈ സഹായവുമായി രണ്ടാം ക്ലാസുകാരിയായ കൊച്ചുമകൾ വൈഗയും ചേരും. തേനിച്ച കൃഷിയിലേയ്ക്ക് പുതുതായി കടന്ന് വരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ട സഹായങ്ങൾ നൽകാൻ ഉദയൻ എപ്പോഴും തയ്യാറാണ്. സ്വന്തം ഗ്രാമത്തിൽ തേനിച്ചകൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും ഉദയൻ ആരംഭിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ െക.എസ്.അർ.ടി.സിയിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും തേനീച്ച വളർത്തലിൽ സജീവമാകാനാണ് ഈ കർഷകന്റെ തീരുമാനം.