പാലക്കാട് ജില്ലയിൽ മഴയ്ക്ക് ശമനമില്ല. അട്ടപ്പാടി , സൈലന്റുവാലി മലനിരകളിൽ പെയ്ത മഴ വ്യാപകനാശനഷ്ടങ്ങളുണ്ടാക്കി. കൂറ്റൻകല്ലുകൾ വീണതിനാൽ അട്ടപ്പാടി ചുരം റോഡിലെ ഗതാഗതം രണ്ടാംദിവസവും തടസപ്പെട്ടിരിക്കുകയാണ്. ഇത് ഉരുൾപൊട്ടലുണ്ടായ അട്ടപ്പാടിയിലെ പ്രദേശങ്ങളാണ്.
അട്ടപ്പാടിയിലെ ആനക്കല്ല് , വണ്ടൻപാറ , ജല്ലിപ്പാറ , കണ്ടിയൂർ , പാക്കുളം പ്രദേശങ്ങളിലായി ഇരുപതുവീടുകൾ ഭാഗീകമായും മൂന്നു വീടുകൾ പൂർണമായും തകർന്നു. ആടും പശുക്കളും ഉൾപ്പെടെ 30 വളർത്തുമൃഗങ്ങൾ മഴവെളളപ്പാച്ചിലിൽ ഒലിച്ചുപോയി. വിവിധയിടങ്ങളിലായി ഏകദേശം 25 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചെന്നാണ് പ്രാഥമിക നിഗമനം.
മണ്ണാർക്കാട് നിന്ന് ആനകട്ടി വഴി കോയമ്പത്തൂർക്കുളള അന്തർസംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടിട്ട് രണ്ട് ദിവസം പിന്നിടുന്നു. കൂറ്റൻകല്ലുകളും മരങ്ങളും നീക്കം ചെയ്യുന്നതാണ് പ്രതിസന്ധി. ചുരത്തിൽ ആറിടങ്ങളിലായി മലയിടിഞ്ഞുവീണിട്ടുണ്ട്.
സൈലന്റുവാലി മലനിരകളിൽ നിന്നൊഴുകുന്ന വെളളം കാട്ടരുവികളിൽ ജലനിരപ്പുയർത്തി. പുഴയ്ക്ക് കുറുകെയുളള നടപ്പാലങ്ങളും പുഴയോരത്തെ കൃഷിയിടങ്ങളും വ്യാപകമായി നശിച്ചു. മഴയുടെ ശക്തികുറഞ്ഞാലും മഴവെളളം നീങ്ങാൻ ദിവസങ്ങളെടുക്കും. ജില്ലയിലെ അണക്കെട്ടുകളും ഭാരതപ്പുഴയും ജലസമൃദ്ധമായതാണ് ഏക ആശ്വാസം.