കെഎസ്ആർടിസി കോഴിക്കോട് ജില്ലാ ഓഫിസിന്റെ പ്രവർത്തനം മാവൂർ റോഡിലുള്ള ബസ് ടെർമിനലിലേയ്ക്ക് മാറ്റി. സ്വന്തമായി കെട്ടിടമുണ്ടായിട്ടും അസൗകര്യങ്ങളുടെ നടുവിൽ ഡിപ്പോ പാവങ്ങാട് പ്രവർത്തിക്കുന്നത് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതെത്തുടർന്ന് കെഎസ്ആർടിസി എംഡി നേരിട്ടെത്തി ഓഫിസ് മാറ്റത്തിന് നിർദേശം നൽകുകയായിരുന്നു.
കോടികൾ ചെലവാക്കി മാവൂർ റോഡിൽ ബഹുനില മന്ദിരം തീർത്തിട്ടും രണ്ട് വർഷമായി ഒരു മുറി പോലും വാടകയ്ക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല. ഇത് കെഎസ്ആർടിസിക്ക് വൻ നഷ്ടമുണ്ടാക്കിയിരുന്നു. പാവങ്ങാട് പ്രവർത്തിക്കുന്ന ജില്ലാ ഓഫിസിന്റെ ഇവിടേയ്ക്കുള്ള മാറ്റം പ്രഖ്യാപനത്തിലൊതുങ്ങി. നഷ്ടത്തിലേയ്ക്ക് ഡബിൾ ബെൽ എന്ന പരമ്പരയിലൂടെ ഈ അലംഭാവം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട കെഎസ്ആർടിസി എം.ഡി.രാജമാണിക്യം നേരിട്ടെത്തി സൗകര്യങ്ങൾ പരിശോധിച്ച് ഡിപ്പോ മാറ്റത്തിന് അനുമതി നൽകുകയായിരുന്നു. മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ പ്രദീപ്കുമാർ എംഎൽഎയുടെ മികച്ച ആശയം. ഡിപ്പോ മാറ്റം യാഥാർഥ്യമായെങ്കിലും നിരവധി പോരായ്മകൾ പുതിയ ടെർമിനലിനുണ്ടെന്നാണ് പരാതി. ദീർഘദൂര സർവീസുൾപ്പെടെ ബസുകൾ പൂർണമായും നിർത്തിയിടുന്നതിനുള്ള സൗകര്യമില്ല. തൊഴിലാളികളുടെ പ്രാഥമികാവശ്യം നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനും വേണ്ടത്ര സ്ഥലമില്ല. സൗകര്യങ്ങൾ അടിയന്തരമായി ഉറപ്പാക്കുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിശദീകരണം.