ദേശീയപാത അറുപത്തിയാറിൽ വടകര മൂരാട് പാലം പുതുക്കിപണിയാൻ സർക്കാറിന് രണ്ടുമനസ്. പതിനാറു മീറ്റർ വീതിയിൽ പാലം പുതുക്കിപണിയാമെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിർദേശമാണ് ചുവപ്പ് നാടയിൽ കുടുങ്ങിയത്. ഇതോടെ ദേശീയപാതയിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കഴിക്കാനുള്ള മാർഗവും അടയുകയാണ് .
പലം കടക്കാൻ മണിക്കൂറുകൾ കുരുക്കിൽ കിടക്കണം. 1946 ൽ പണിത വീതികുറഞ്ഞ പാലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതോടെയാണ് നിയന്ത്രണം വന്നത്. പാലത്തിലെ ഗതാഗത കുരുക്ക് ഏറ്റവും ബാധിച്ചത് മൂരാട് ടൗണിലെ ഓട്ടോഡ്രൈവർമാരെയാണ്.
36 മീറ്റർ വീതിയിൽ പുതിയ പാലത്തിന് ദേശീയപാത അതോറിറ്റി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുന്നതിനോടപ്പമേ പാലം പണിയും നടക്കൂ. അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് പതിനാറ് മീറ്ററില്‍ പാലം പണിയാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.
പാലത്തിനായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച അൻപത് കോടി രൂപ അനുവദിക്കാൻ പോലും സർക്കാർ തയ്യാറായിട്ടുമില്ല. വലിയ രീതിയിലുള്ള സമ്മർദങ്ങളുണ്ടായാലേ അടുത്ത വേനലിലെങ്കിലും പാലത്തിന്റെ നിർമാണം ആരംഭിക്കൂ.