കനത്ത മഴയില്‍ പാലക്കാടിന്റെ മലയോരമേഖലയിൽ വ്യാപകനാശനഷ്ടങ്ങൾ. അട്ടപ്പാടിയിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. പത്ത് വീടുകൾ ഭാഗീകമായി തകർന്നു. അട്ടപ്പാടി ചുരം റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള പണികള്‍ പുരോഗമിക്കുന്നു.
ഇന്നലെ ഉച്ച മുതല്‍ നിർത്താതെ പെയ്ത മഴയിൽ മണ്ണാർക്കാട് , അട്ടപ്പാടി മേഖലകളിലാണ് മഴ നാശം വിതച്ചത്. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ആനക്കല്ലിൽ ഉരുൾപൊട്ടി നാലുവീടുകൾ ഭാഗീകമായി തകർന്നു. നിരവധി കൃഷിയിടങ്ങളും ഒലിച്ചുപോയി. ജല്ലിപ്പാറ വണ്ടൻപാറ , എന്നിവിടങ്ങളിലും മണ്ണിടിച്ചിലുണടായി. ദുർഘടമായ പാതകളും മരങ്ങൾ കടപുഴകി വീണതും വൈദ്യുതി ബന്ധങ്ങൾ താറുമാറായതും ബുദ്ധിമുട്ടായി. മണ്ണാർക്കാട് നെല്ലിപ്പുഴയിൽ ജലനിരപ്പുയർന്ന് ഇഷ്ടികനിർമാണ സ്ഥലത്ത് കുടുങ്ങിയ പതിമൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.
മണ്ണാർക്കാട് വഴി അട്ടപ്പാടിക്കുളള ചുരം റോഡിലെ ഗാതാഗതം പൂർണമായും തടസപ്പെട്ടു. അഗളി വരെ പത്തിലേറെ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ജില്ലയിലെ ഏഴ് അണക്കെട്ടുകളിലും ഭാരതപ്പുഴയിലും ജലനിരപ്പുയർന്നു. കലക്ട്രേറ്റിലും മണ്ണാർക്കാട് താലൂക്ക് ആസ്ഥാനത്തും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമുകൾ തുറന്നു.