ഇരുകരയും മുട്ടി വെള്ളം നിറഞ്ഞുനിൽക്കുന്ന ഭാരതപ്പുഴയിലെ ചമ്രവട്ടത്ത് മണൽ തൊഴിലാളികളും മുങ്ങൽ വിദഗ്ധരും ആയുധത്തിനായി ഏറെനേരം തിരഞ്ഞ് കീഴടങ്ങിയപ്പോൾ എസ്ഐ യൂണിഫോം അഴിച്ചുമാറ്റി പുഴയിൽചാടി തൊണ്ടി കണ്ടെടുത്തു. തിരൂർ ബിബിൻ വധക്കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച വാളാണ് കൊണ്ടോട്ടി എസ്ഐ ആയ കെ.ആർ.രഞ്ജിത്ത് പുഴയിൽ മുങ്ങി പുറത്തെടുത്തത്.
കേസിലെ രണ്ടാം പ്രതിയായ തിരൂർ പരപ്പേരി സാബിനൂൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാളിനായി തിരച്ചിൽ നടത്തിയത്. ആർഎസ്എസ് പ്രവർത്തകൻ ബിബിനെ വെട്ടി കൊലപ്പെടുത്തിയശേഷം പ്രതികൾ ചമ്രവട്ടം നരിപറമ്പ് പമ്പ് ഹൗസിന് സമീപം പുഴയിൽ വാൾ ഉപേക്ഷിച്ചു കുളിച്ചതായി പൊലീസിനെ അറിയിച്ചതിനെ തുടർന്നായിരുന്നു തൊണ്ടിമുതലിനായി തിരച്ചിൽ ആരംഭിച്ചത്.
എന്നാൽ, വിദഗ്ധ സംഘം ഏറെനേരം തിരച്ചിൽ തുടർന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെയാണ് എസ്ഐ രഞ്ജിത്ത് യൂണിഫോം അഴിച്ചുവച്ച് മുണ്ടുടുത്ത് തോണിയിൽ പുഴയിലേക്ക് ഇറങ്ങിയത്. മൂന്നിടങ്ങളിൽ മുങ്ങി പരിശോധിച്ചപ്പോഴേക്കും വലിയ വടിവാൾ കയ്യിലെത്തി.