‘ആ വാതിലടയ്ക്ക്!’ എന്ന ആജ്ഞ ഇനി വേണ്ട. ‘ആ വാതിലൊന്നടയ്ക്കാമോ’ എന്ന് കണ്ടക്ടർ മാന്യമായി ചോദിക്കണം. ബസിലെ വാതിലടയ്ക്കേണ്ടത് യാത്രക്കാരുടെ നിയമപരമായ ബാധ്യതയല്ലെന്ന് ഓർമ വേണം. കെഎസ്ആർടിസിയെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിനുള്ള മാർഗങ്ങളുടെ ഭാഗമായി ജില്ലയിൽ ജീവനക്കാർക്ക് സ്വയംവിലയിരുത്തൽ ക്ലാസുകൾ നടത്തുന്നു.
മലപ്പുറം ഡിപ്പോയിലെ ജീവനക്കാർക്കായി കഴിഞ്ഞ മൂന്നുദിവസങ്ങളിൽ ക്ലാസുകൾ നടന്നു. കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും തമ്മിലെന്ന പോലെ ജീവനക്കാർ പരസ്പരമുള്ള ബന്ധവും മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണ് പരിപാടിയെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ (ഡിടിഒ) കെ.പി.രാധാകൃഷ്ണൻ പറഞ്ഞു.
പ്രധാനപാഠങ്ങൾ ഇങ്ങനെ:
എല്ലാ ജീവനക്കാരോടും
∙ ‘സുഖയാത്ര, സുരക്ഷിതയാത്ര’ എന്ന കെഎസ്ആർടിസിയുടെ ആപ്തവാക്യം മനസ്സിൽ വേണം.
∙ നിലവിലെ പരിമിതികൾക്കുള്ളിൽനിന്നും സേവനത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കണം.
ഡിപ്പോ ജീവനക്കാരോട്
∙ യാത്രക്കാർ കുളിച്ചുവൃത്തിയായി രാവിലെ യാത്ര തുടങ്ങാനെത്തുമ്പോൾ ബസും വൃത്തിയായിരിക്കണം. ശുചീകരണ വിഭാഗം വൃത്തി ഉറപ്പാക്കണം.
∙ ബസ് ഇടയ്ക്ക് നിന്നുപോകുന്നത് കെഎസ്ആർടിസിയിലുള്ള വിശ്വാസത്തെ ബാധിക്കും. മെക്കാനിക്കൽ വിഭാഗം സാങ്കേതികത്തകരാറുകൾ ഇല്ലെന്ന് ഉറപ്പാക്കണം.
കണ്ടക്ടർമാരോട്
∙ കണ്ടക്ടർക്കു വേണ്ടി യാത്രക്കാരല്ല, യാത്രക്കാർക്കുവേണ്ടി കണ്ടക്ടറാണ് ഉണ്ടായത്. യാത്ര സുഗമമായി നടത്തേണ്ട ചുമതല കണ്ടക്ടർക്കാണ്.
∙ ചില്ലറ തന്നില്ലെങ്കിൽ യാത്രക്കാരോടു കയർക്കരുത്. ചില്ലറയില്ലാത്തതിന്റെ പ്രയാസം യാത്രക്കാരനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുക.
∙ അനുവദനീയമായ സ്റ്റോപ്പുകളിൽ ബസ് നിർത്തിക്കൊടുക്കുക.
ഡ്രൈവർമാരോട്
∙ ഡീസൽ ലാഭിക്കുക. മൈലേജ് ലക്ഷ്യമായ അഞ്ച് കെഎംപിഎൽ കൈവരിക്കാൻ ശ്രമിക്കുക.
∙ അപകടകരമായ ഓവർേടക്കിങ് പാടില്ല. ൈവകിയോടി നഷ്ടമുണ്ടാക്കുകയും അരുത്.
∙ സ്റ്റോപ്പിൽനിന്നു ബസ് നീക്കി നിർത്തി യാത്രക്കാർ ഓടിയെത്തേണ്ട അവസ്ഥയുണ്ടാക്കരുത്.