കാസർകോട് നഗരത്തിലെ റോഡുകളിലെ കുഴിയടക്കൽ ജോലികൾ ആരംഭിച്ചു. പൊതുമരാമത്ത്് വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയപാതയിലേയും, എം.ജി റോഡിലേയും അറ്റകുറ്റപണികളാണ് നടത്തുന്നത്. ജില്ലയിലെ റോഡുകളുടെ ശോച്യവസ്ഥയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് നടപടി.
കാസർകോട് ജില്ലയിലൂടെ കടന്ന് പോകുന്ന ദേശീയ,സംസ്ഥാനപാതകളുടെ ശോച്യാവസ്ഥ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയുള്ള ജനങ്ങളുടെ ദുരിതയാത്ര ശ്രദ്ധയിൽപ്പെട്ടതോടെ അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ദേശീയപാത അറുപത്തിയാറിൽ സംസ്ഥാന അതിർത്തിയായ തലപ്പാടി വരെയുള്ള കുഴികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടക്കും. റോഡ് പൂർണമായി തകർന്ന പുതിയ ബസ് സ്റ്റാൻഡ് ജംക്്്ഷൻ മുതൽ കറന്തക്കാട് വരെ റീ ടാറിങ് നടത്താനുള്ള ജോലികളും ആരംഭിച്ചു. ഒരു കോടി രൂപയാണ് കുഴികൾ അടക്കാൻ പൊതുമരാമത്ത് വകുപ്പ് ചെലവാക്കുന്നത്. മഴ മാറുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ റീ ടാറിങ് നടത്തും. ജില്ലയിലെ മറ്റ് റോഡുകളുടേയും അറ്റകുറ്റപണികൾ ആറുമാസത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം.