താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കൈകളെ രവി ദൈവത്തിന്റെ കരങ്ങളെന്നു വിളിക്കും. കാൽപ്പാദത്തിലെ പഴുത്ത വ്രണത്തിൽ നിറഞ്ഞിരുന്ന പുഴുക്കളെ നീക്കി കൃത്യസമയത്തു നടത്തിയ ശസ്ത്രക്രിയയാണ് ആലപ്പുഴ തിരുവാംപടി സ്വദേശി രവി(72)യെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. ഷൊർണൂരിൽ പാതയോരത്ത് അവശനിലയിൽ കിടന്നിരുന്ന രവിയെ വ്യാഴാഴ്ച രാത്രി ഒൻപതോടെ പൊലീസാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വലതുകാലിന്റെ പാദത്തിൽ ചെറുവിരലിൽ രൂപപ്പെട്ട വലിയ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.അൻവർസാദത്ത് നടത്തിയ പരിശോധനയിൽ രവിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്നു കണ്ടെത്തി.
രാത്രി പത്തരയോടെ താലൂക്ക് ആശുപത്രി സൂപ്രണ്ട് കൂടിയായ സർജൻ ഡോ. പ്രവീൺകുമാർ ആശുപത്രിയിലെത്തി രവിയെ പരിശോധിച്ചു. രക്തത്തിൽ അണുബാധയുണ്ടാകാനുള്ള സാഹചര്യമുണ്ടെന്നു കണ്ടെത്തിയ പ്രവീൺകുമാർ രാത്രിതന്നെ പുഴുക്കളെ പൂർണമായി നീക്കി വ്രണം വൃത്തിയാക്കി. അറുപതിലേറെ പുഴുക്കളെയാണു മുറിവിൽ നിന്നു പുറത്തെടുത്തതെന്നു ഡോക്ടർമാർ പറഞ്ഞു. പിറ്റേന്നു രാവിലെ ഏഴിനു രവിയുടെ സമ്മതത്തോടെ വലതുകാലിൽ പഴുപ്പുബാധിച്ച ചെറുവിരൽ മുറിച്ചു നീക്കി.
ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രവി സുഖംപ്രാപിച്ചു വരുകയാണ്. മക്കളെ പോലെയാണു ഡോക്ടർമാരും ജീവനക്കാരും തന്നെ ശുശ്രൂഷിക്കുന്നതെന്നു രവി പറയുന്നു. അരനൂറ്റാണ്ടു മുൻപു നാടുവിട്ടിറങ്ങിയ രവിക്കു മേൽവിലാസം പോലും ഓർമയില്ല. നിർമാണ തൊഴിലാളിയായി വർഷങ്ങളോളം കാസർകോട്ടായിരുന്നു താമസം. ഏഴുമാസം മുൻപു കാലിൽ താനെയുണ്ടായ മുറിവാണു തളർത്തിയത്. രണ്ടാഴ്ച മുൻപു ഷൊർണൂരിൽ ട്രെയിനിറങ്ങിയ രവി പാതയോരത്തു കിടപ്പായിരുന്നു. ആശുപത്രി വിട്ടാൽ ഏതെങ്കിലും വൃദ്ധസദനത്തിൽ അഭയം തേടേണ്ടിവരും.