കണ്ണൂർ ഇരിട്ടി മുഴക്കുന്നിൽ സൈക്കിളിൽനിന്ന് വീണ് പരുക്കേറ്റ എട്ടാംക്ലാസുകാരനായ അശ്വന്ത് ചികിത്സയ്ക്കിടെ മരിച്ചത് ഡോക്ടറുടെ അശ്രദ്ധമൂലമെന്ന് പരാതി. കഴിഞ്ഞമാസം ആറാംതീയതി രാത്രി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിയ അശ്വന്ത് എട്ടാം തീയതി പുലർച്ചെയാണ് മരിച്ചത്. മരണകാരണം വയറ്റിലുണ്ടായ ആന്തരീക മുറിവാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ നാട്ടുകാരുടെ പരാതിയിൽ തലശേരി പൊലീസ് കേസെടുത്തു
സാധാരണമെന്ന് തോന്നിയ സൈക്കിൾ അപകടം ഏക മകനെ തട്ടിയെടുത്ത സങ്കടത്തിലാണ് ഈ കുംടുംബം. അടിവയറ്റിലുണ്ടായ മുറിവ് അശ്രദ്ധമായി തുന്നിക്കെട്ടിയതാണ് മരണത്തിലേക്ക് അശ്വന്തിനെ തള്ളിവിട്ടത്. വേദനയുണ്ടെന്ന് പറഞ്ഞിട്ടും വിദഗ്ധ പരിശോധനയ്ക്ക് ആശുപത്രി അധികൃതർ തയ്യാറായില്ല. ഡോക്ടർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കർമസമിതിയുടെ ആവശ്യം.
നാട്ടുകാരുടെ പരാതിയിൽ കേസെടുത്ത തലശേരി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വയറ്റിലുണ്ടായ ആന്തരീക മുറിവ് തിരിച്ചറിയാൻ കഴിയാതെ പോയതാണ് മരണകാരണമെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം