എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുതുക്കിയ പട്ടിക അടുത്തമാസം മുപ്പതിനകം പ്രസിദ്ധികരിക്കും. കാസര്‍കോട് ജില്ലയിലെയും, കണ്ണൂര്‍ ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലേയും ദുരിതബാധിതരെ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ പട്ടിക. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസസെല്ലിന്റെതാണ് തീരുമാനം.
ദുരിതബാധിതരുടെ പുതുക്കിയ പട്ടിക പ്രസിദ്ധികരിക്കുന്നത് അനന്തമായി നീണ്ടുപോകുന്നതിനെതിരെ യോഗത്തിൽ രൂക്ഷവിമർശനം ഉയർന്നതോടെയാണ് പുനരധിവാസസെൽ ചെയർമാൻ കൂടിയായ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അന്തിമ തീയ്യതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെട്ട സംഘത്തിന്റെ പരിശോധനയിൽ എൻഡോസൾഫാന്റെ ഇരകൾ എന്ന് കണ്ടെത്തിയവരെക്കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ പട്ടിക പ്രസിദ്ധികരിക്കുന്നത്. ദുരിതബാധിതരുടെ കടബാധ്യതകൾക്കുള്ള മോറട്ടോറിയം കാലാവധി ദീർഘിപ്പിക്കാനും പുനരധിവാസ സെൽ യോഗം തീരുമാനിച്ചു. ജില്ലയിലെ വിവിധ ബഡ്സ് സ്കൂളുകൾക്ക് മലയാള മനോരമ കൈമാറിയ വാഹനങ്ങളുടെ ഉത്തരവാദിത്വം അതത് പഞ്ചായത്തുകൾക്ക് കൈമാറാനും ധാരണയായി.
ദുരിതബാധിതരുടെ പട്ടികയിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടോ എന്നത് പരിശോധിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പെരിയയില്‍ മലയാള മനോരമ നിര്‍മ്മിച്ച മഹാത്മ ബഡ്സ് സ്കൂളിന്റെ മാതൃകയില്‍ ജില്ലയിലെ വിവിധ സ്കൂളുകള്‍ പുനരുദ്ധരിക്കാൻ സമൂഹ്യ സുരക്ഷ മിഷനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.