കോഴിക്കോട് മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി അനുവദിച്ച 50 കോടി രൂപ ജില്ലാ കലക്ടർക്കു കൈമാറി. സ്ഥലം റജിസ്റ്റർ ചെയ്തുനൽകിയ ഭൂവുടമകൾക്ക് ഈ തുക വിതരണം ചെയ്യും. മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് നടപടി.
മനോരമ ന്യൂസ് വാർത്ത ഫലംകണ്ടു. നഷ്ടപരിഹാരത്തുക നൽകാത്തതിനാൽ അനിശ്ചിതത്വത്തിലായ റോഡ് വികസനത്തിന് പുതുജീവൻ വയ്ക്കുകയാണ്. ഫയലുകളിൽ കെട്ടിക്കിടന്ന അമ്പതുകോടിയുടെ ഫണ്ട് ജില്ലാഭരണകൂടത്തിന് കൈമാറി. ജില്ലാ കലക്ടറുടെ ഉറപ്പിൻമേൽ സ്ഥലം റജിസ്റ്റർ ചെയ്തുനൽകിയ ഭൂവുടമകൾക്ക് തുക കൈമാറാനാണ് തീരുമാനം. റോഡിന്റെ വികസനനടപടികൾ മുന്നോട്ടുപോകണമെങ്കിൽ നൂറുകോടി രൂപ അടിയന്തരമായി ആവശ്യമുണ്ട്. അതുകൊണ്ട് ഗാന്ധിജയന്തി ദിനത്തിൽ പ്രഖ്യാപിച്ച റോഡ് ഉപരോധത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി പറഞ്ഞു.