സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം ഒഴുകുന്നതിനാൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ പ്രതിസന്ധിയിലേക്ക്. രൂക്ഷമായ ദുർഗന്ധവും ഉപയോഗപ്രദമായ ശുചിമുറി ഇല്ലാത്തതും രോഗികൾക്ക് ബുദ്ധിമുട്ടായി. മാലിന്യം നീക്കം ചെയ്യാനുളള പദ്ധതികളുണ്ടെങ്കിലും പ്രയോജനപ്പെടുത്തിയിട്ടില്ല.
സ്ത്രീകളുടേയും കുട്ടികളുടേയും പുരുഷൻമാരുടേയും വാർഡുകൾ പ്രവർത്തിക്കുന്ന മാതൃ ശിശു കേന്ദ്രം കെട്ടിടത്തിലെ ശുചിമുറികളുടെ ടാങ്കാണ് നിറഞ്ഞൊഴുകുന്നത്. ഉപയോഗപ്രദമായ ശുചിമുറി ക്രമീകരിക്കുംവരെ കിടത്തിചികിൽസ ഒഴിവാക്കേണ്ട സാഹചര്യമാണുളളത്. കൂടുതൽ രോഗികൾ ആശുപത്രിയിലെത്തിയാൽ കിടത്തിചികിൽസിക്കാനാവില്ല.
മലിനജലം വേർതിരിച്ച് ശുദ്ധീകരിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ അരക്കോടി രൂപ നാഷനൽ ഹെൽത്ത് മിഷൻ അനുവദിച്ചെങ്കിലും നിർമാണ പ്രവർത്തനം തുടങ്ങിയില്ല. മലിനജലം ഒഴുക്കിവിടാൻ നഗരസഭ അഞ്ചു ലക്ഷം രൂപ മുടക്കി നിർമിച്ച ടാങ്കും ലക്ഷ്യം കാണാതെ പാഴായി.