മലപ്പുറം മമ്പാട്ടെ മൂന്ന് ആദിവാസി കോളനികൾ വനഭൂമിയിലാണെന്ന നോർത്ത് ഡി.എഫ്.ഒയുടെ ഉത്തരവില്‍ പ്രതിഷേധിച്ച് ആദിവാസി കുടുംബങ്ങൾ. പുളളിപ്പാടം വില്ലേജ് ഒാഫിസ് ഉപരോധിച്ചു. നാലു കുടുംബങ്ങളുടെ നികുതി സ്വീകരിക്കാൻ തയ്യാറായ ശേഷമാണ് സമരം അവസാനിപ്പിച്ചത്.
പതിറ്റാണ്ടുകളായി നികുതി അടച്ചു വന്നവരോടാണ് ഇപ്പോൾ കരം സ്വീകരിക്കാനാവില്ലെന്ന് വില്ലേജ് ഒാഫീസ് അധികൃതർ അറിയിച്ചത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം ആദിവാസികൾ വില്ലേജ് ഒാഫീസിൽ കുത്തിയിരുന്നു. മണിക്കൂറുകളോളം പ്രതിഷേധം തുടർന്നെങ്കിലും പരിഹാരമുണ്ടായില്ല. വില്ലേജ് ഒാഫീസിലെ ജീവനക്കാരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ പൊലീസും സ്ഥലത്തെത്തി.
നിലമ്പൂർ തഹസീൽദാരുടെ നേതൃത്വത്തിലെത്തിയ റവന്യൂ ഉദ്യോഗസ്ഥർ പൊലീസിന്റെ സാന്നിധ്യത്തിൽ നാട്ടുകാരുമായി ചർച്ച നടത്തി. താൽക്കാലികമായി നാലു കുടുംബങ്ങളുടെ നികുതി സ്വീകരിച്ചതോടെയാണ് ആദിവാസി കുടുംബങ്ങൾ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങിയത്.