കോഴിക്കോട് മെഡിക്കൽ കോളജിലെ അർബുദ രോഗികളുടെ വാർഡിലെ കുടിവെള്ളക്ഷാമം ഭാഗികമായി പരിഹരിച്ചു. ജലക്ഷാമം കാരണം രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മന്ത്രി ടി.പി.രാമകൃഷ്ണനാണ് പരിഹാരത്തിന് നിർദേശം നൽകിയത്.
അർബുദ രോഗികൾ ചികിൽസയിലുള്ള നാൽപ്പത്തി എട്ടാം വാർഡിൽ കഴിഞ്ഞ പതിനഞ്ച് ദിവസമായി ജലവിതരണമില്ലാത്ത വാർത്ത ഇന്നലെയാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തത്. വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി ടി.പി.രാമകൃഷ്ണൻ നടപടിക്ക് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. പിന്നാലെ വാർഡിലേയ്ക്ക് താൽക്കാലിക പൈപ്പ് വഴി വെള്ളമെത്തിച്ചു. 15 ദിവസം മുൻപ് തകരാറിലായ മോട്ടോർ അടിയന്തരമായി അറ്റകുറ്റപ്പണിയ്ക്കായി നൽകി. ഒരു രോഗിയ്ക്കും ചികിൽസ പൂർത്തിയാക്കാതെ ആശുപത്രി വിടേണ്ടിവരില്ലെന്നും അടുത്തദിവസം ജലവിതരണം പൂർവസ്ഥിതിയിലാക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
മറ്റ് വാർഡുകളിലെത്തി വെള്ളം ശേഖരിക്കേണ്ട അവസ്ഥയിൽ ചികിൽസ ഉപേക്ഷിച്ച് രോഗികൾ മടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. ചിലർ പ്രാഥമികാവശ്യത്തിന് വരെ കുപ്പിവെള്ളം വാങ്ങാൻ തുടങ്ങി. ഈ ദുരിതത്തിനാണ് പരിഹാരമായിരിക്കുന്നത്.