കോഴിക്കോട് ജില്ലയിൽ രണ്ടുദിവസമായി തുടരുന്ന കനത്തമഴയിൽ രണ്ടരക്കോടി രൂപയുടെ നഷ്ടം. ഇരുപതിലധികം വീടുകളും കെട്ടിടങ്ങളും തകർന്നു. മലയോര മേഖലയിലെ റോഡുകളും തകർന്നിട്ടുണ്ട്. നിർത്താതെ പെയ്ത മഴ മലയോരമേഖലയിൽ കനത്തനഷ്ടമുണ്ടാക്കി.
താമരശേരിയിൽ മാത്രം 79 ലക്ഷം രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു. വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. തിരുവമ്പാടി, കക്കാടംപൊയിൽ, മുക്കം, കാരശേരി ഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശവുമുണ്ടായി. വടകരയിൽ 61 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. മൂന്നുവീടുകൾ പൂർണമായും തകർന്നു. റോഡുകളും ഭാഗികമായി തകർന്നിട്ടുണ്ട്. നാദാപുരം,പയ്യോളി,പള്ളിക്കര ഭാഗങ്ങളിൽ റോഡുകൾ വെള്ളത്തിലായി.
കൊയിലാണ്ടി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വീടുകളും ഭാഗികമായി തകർന്നു. കോഴിക്കോട് താലൂക്കിൽ മാത്രം 53 ലക്ഷം രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. അഞ്ച് വീടുകൾ പൂർണമായും 12 വീടുകൾ ഭാഗികമായും തകർന്നു.