കോഴിക്കോട് കൂടരഞ്ഞി മഞ്ഞക്കടവിൽ ക്വാറിക്കും ക്രഷർ യൂണിറ്റിനും അനുമതി നൽകിയ പഞ്ചായത്ത് നടപടി പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ. നടപടിയെടുക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഫയൽ കൈമാറി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മേഖലയിൽ ക്വാറിക്കും ക്രഷർ യൂണിറ്റിനും അനുമതി നൽകിയ പഞ്ചായത്തിന്റെ നടപടി വിവാദമായ സാഹചര്യത്തിലാണ് കലക്ടറുടെ ഇടപെടൽ.
രണ്ടായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്രഷറിന് അനുമതി നൽകിയത് ദുരന്തത്തിന് വഴിവെയ്ക്കുമെന്നുള്ള മുന്നറിയിപ്പ് അവഗണിച്ചായിരുന്നു പഞ്ചായത്തിന്റെ നടപടി. ഇത് വിവാദമായതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. നേരത്തെ രണ്ടുതവണ ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ക്വാറിക്കും ക്രഷറിനും അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കലക്ടർക്ക് പരാതിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ വനംവകുപ്പ് ഒാഫിസറും ആർ ഡി ഒയും പരിസ്ഥിതി വിദഗ്ധരും അടങ്ങിയ സമിതി സ്ഥലത്ത് പരിശോധന നടത്തി.
വനമേഖല ഉൾപ്പെടുന്ന പ്രദേശത്ത് ക്വാറി പ്രവർത്തിപ്പിക്കുന്നതിനെ ഡി.എഫ്ഒ ശക്തമായി എതിർത്തിരുന്നു. തുടർന്നാണ് റിപ്പോർട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് അയച്ചത്.നിലവിൽ ക്വാറിക്കോ ക്രഷറിനോ അനുമതി നൽകിയിട്ടില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പരിഗണനയിലാണ് വിഷയമെന്നും കലക്ടർ യു.വി.ജോസ് പറഞ്ഞു. ഇതിനിടെ ക്രഷറിന് അനുമതി നൽകിയ കൂടരഞ്ഞി പഞ്ചായത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്.