കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ഇന്നലെ ഉണ്ടായ കനത്ത മഴയിൽ വ്യാപക നാശം. കോടഞ്ചേരിയിലും താമരശേരിയിലും മരം വീണ് വീടുകൾ തകർന്നു. ജില്ലയിൽ ഒന്നരകോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്.
ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ള തിരുമ്പാടി ടൗണിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. വെള്ളം കയറിയതിനെ തുടർന്ന് തിരുമ്പാടി ടൗണിൽ മാത്രം അരക്കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. നഗരത്തിലെ എഴുപത്തിയഞ്ച് ശതമാനം കടകളിലും വെള്ളം കയറി. മഴവെള്ളം ഒഴുകിപോകാൻ സംവിധാനമില്ലാത്തതാണ് ദുരിതം ഇരട്ടിയാക്കിയത്.
കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ പോലും സമയം കിട്ടാതിരുന്നതാണ് നഷ്ടം കൂടാൻ കാരണം.
കോടഞ്ചേരി ശാന്തിനഗറിലും താമരശേരി ചുങ്കത്തും കാറ്റിൽ മരം കടപുഴകി വീണാണ് വീടുകൾ തകർന്നത്. തിരുവമ്പാടി ,അടിവാരം.താമരശേരി, ആനക്കാംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ തെങ്ങും കവുങ്ങുമടക്കം വൻതോതിൽ കൃഷികള്‍ നശിച്ചു. വൈദ്യതി തൂണുകളും ലൈനുകളും വ്യാപകമായി തകർന്നിട്ടുണ്ട്. വൈദ്യുതി വിതരണം പുനരാരംഭിക്കാൻ ദിവസങ്ങളെടുക്കുമെന്ന് കെ.എസ്. ഇ.ബി അറിയിച്ചു.