കോഴിക്കോട് മുക്കത്ത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരുക്കേൽപ്പിച്ച് കിണറ്റിൽ തള്ളി. പന്നിക്കോട് സ്വദേശി രമേശാണ് ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജിൽ ചികിൽസയിലുള്ളത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പുലർച്ചെ രണ്ട് മണിയോടെ ആക്രമണം നടന്നുവെന്നാണ് നിഗമനം. രമേശിനെ ഫോൺവിളിച്ച് വീടിന് പുറത്തിറക്കിയ ശേഷം സമീപത്തെ കടയുടെ മുന്നിലിട്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രമേശിനെ മരിച്ചെന്ന് കരുതി സമീപത്തെ കിണറ്റിൽ തള്ളി അക്രമികൾ രക്ഷപ്പെട്ടു. രക്തം തളംകെട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരുടെ അന്വേഷണത്തിലാണ് കിണറിനുള്ളിൽ രമേശിനെ കണ്ടെത്തിയത്. മുക്കം പൊലീസെത്തി അഗ്നിശമനസേനയുടെ സഹായത്തോടെ രമേശിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കൈയ്ക്കും കാലിനും ഗുരുതര പരുക്കുണ്ട്. കടയുടെയും വീട്ടിന് മുന്നിലും മുളകുപൊടി വിതറിയിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. വ്യക്തി വൈരാഗ്യത്തിനൊപ്പം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.